ജഡ്ജി ലോയയുടെ മരണം: സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി
text_fieldsന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മുഖ്യപ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണ നടത്തിയ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണ ആവശ്യം തള്ളിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിെൻറ രൂക്ഷവിമർശനമേറ്റുവാങ്ങിയ ഹരജിക്കാരായ ബോംബെ ലോയേഴ്സ് അസോസിയേഷനാണ് പുനഃപരിശോധന ഹരജിയുമായി പരമോന്നത കോടതിയെ സമീപിച്ചത്. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജില്ല ജഡ്ജിമാരെ ക്രോസ് വിസ്താരം നടത്താൻപോലും തയാറാകാതെ വിധി പുറപ്പെടുവിച്ചതിലൂടെ സുപ്രീംകോടതിക്ക് തെറ്റുപറ്റിയെന്ന് ഹരജിയിൽ പറയുന്നു. അവരെ ക്രോസ്വിസ്താരം െചയ്യണമെന്ന ആവശ്യം ജുഡീഷ്യറിക്കെതിരായ അപവാദമായി സുപ്രീംകോടതി വിമർശിച്ചത് തെറ്റാണ്. മഹാരാഷ്ട്ര പൊലീസ് ഇൻറലിജൻസ് നടത്തിയ അന്വേഷണം മാത്രമാണ് ആകെക്കൂടി സുപ്രീംകോടതി വിധിക്ക് അടിസ്ഥാനമാക്കിയത്. എന്നിട്ടും ഇൗ അന്വേഷണ റിപ്പോർട്ട് ഒരു സത്യവാങ്മൂലത്തിെൻറ രൂപത്തിൽ സുപ്രീംകോടതിയിൽ സമർപ്പിക്കാൻപോലും മഹാരാഷ്ട്ര സർക്കാർ തയാറായിട്ടില്ല. പൊതുതാൽപര്യത്തിന് ഹാനികരമായ നടപടിയാണ് അതിലൂടെ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായത്.
അതിനാൽ സുപ്രീംകോടതി നേരേത്ത പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നും തിരിച്ചുവിളിക്കണമെന്നും ബോംബെ ലോേയഴ്സ് അസോസിയേഷൻ ഹരജിയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ 19ന് പുറപ്പെടുവിച്ച വിവാദ വിധിയിൽ ജഡ്ജി ബ്രിജ് ഗോപാൽ ഹർകിഷൻ ലോയയുടെ മരണം സ്വാഭാവികമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി മരണവുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകാവുന്ന നിയമനടപടികൾക്കും എന്നെന്നേക്കുമായി തടയിട്ടിരുന്നു. മഹാരാഷ്ട്ര പൊലീസ് രേഖാമൂലം നൽകിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിച്ചത്.
മരിച്ച ദിവസം ജഡ്ജി ലോയയുടെ കൂടെയുണ്ടായിരുന്ന നാലു ജഡ്ജിമാരുടെ മൊഴിയിലെ വൈരുധ്യങ്ങൾ സുപ്രീംകോടതിക്കു മുമ്പാകെ ഹരജിക്കാരുടെ അഭിഭാഷകർ എടുത്തുകാട്ടിയിരുെന്നങ്കിലും ആ നാല് പ്രസ്താവനകളിൽ ഒരു തർക്കംപോലുമില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ബോംബെ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് മൊഹിത് ഷാക്കെതിരായ പരാമർശങ്ങൾ കേട്ടുകേൾവിയുടേതാണെന്നും തെളിയിക്കപ്പെടാത്ത അവകാശവാദങ്ങളാണ് അതിലെന്നും മഹാരാഷ്ട്ര പൊലീസ് റിപ്പോർട്ടിലുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, ഇതിനെല്ലാം ആധാരമാക്കിയ പൊലീസ് റിപ്പോർട്ട് സുപ്രീംകോടതി രേഖയാക്കുകയും ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.