പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ വരുമെന്ന് നിതിൻ ഗഡ്കരി
text_fieldsനാഗ്പൂർ: പാചകവാതക വിലയെ മറികടക്കാൻ രാജ്യത്ത് എഥനോൾ അടിസ്ഥാനമാക്കിയുള്ള സ്റ്റൗ പുറത്തിറക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാചകവാതക വിലക്കയറ്റം കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസമായിരിക്കും പുതിയ മാറ്റം.
എൽപിജി സിലിണ്ടറുകളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ എഥനോൾ അധിഷ്ഠിത സ്റ്റൗ സാങ്കേതികവിദ്യയാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. നാഗ്പൂരിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് ഗഡ്കരി ഈ വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
കരിമ്പ്, ചോളം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന ഒരു ജൈവ ഇന്ധനമാണ് എഥനോൾ. സാധാരണ പാചക ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ മോണോക്സൈഡ് പോലുള്ള മാരകമായ വാതകങ്ങളുടെ പുറന്തള്ളൽ എഥനോളിന് വളരെ കുറവാണ്. ഇറക്കുമതി ചെയ്യുന്ന എൽപിജിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താനും ഇത് സഹായിക്കും. മാത്രമല്ല, കരിമ്പ്, ചോളം കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാനും ഇത് വഴിയൊരുക്കും.
2014-ൽ പെട്രോളിൽ വെറും 1.5 ശതമാനം മാത്രമായിരുന്ന എഥനോൾ മിശ്രണം 2025-ഓടെ 20 ശതമാനമായി ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തോടെയാണ് രാജ്യം പാചക ആവശ്യങ്ങൾക്കും എഥനോൾ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇറാൻ യുദ്ധം കാരണം അസംസ്കൃത എണ്ണയുടെ ലഭ്യതയിലും വിതരണത്തിലുമുള്ള പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ പ്രതിഫലിക്കുന്നത്. ഇത് നിയന്ത്രിക്കാൻ എഥനോൾ ഉപയോഗത്തിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

