വിമാനയാത്രക്കാർക്ക് ആശ്വാസം; ആഭ്യന്തര യാത്ര നിരക്കിലെ നിയന്ത്രണം പിൻവലിച്ചു; ഇനി ടിക്കറ്റ് നിരക്ക് മാറുന്നത് ഇങ്ങനെ...
text_fieldsന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവിസുകൾ പഴയപടി ആയതോടെ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക നിയന്ത്രണം കേന്ദ്ര സർക്കാർ പിൻവലിക്കുന്നു. മാർച്ച് 23 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. വിമാനക്കമ്പനികൾ സർവിസുകൾ പുനഃസ്ഥാപിക്കുകയും യാത്രാദുരിതം പരിഹരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
കഴിഞ്ഞ വർഷം ഇൻഡിഗോ എയർലൈൻസിലുണ്ടായ പൈലറ്റ് പ്രതിസന്ധിയെത്തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരുന്നു. ഇത് യാത്രക്കാരെ സാരമായി ബാധിച്ചതോടെയാണ് 2025 ഡിസംബർ 6ന് സർക്കാർ ടിക്കറ്റ് നിരക്കിന് ഉയർന്ന പരിധി നിശ്ചയിച്ചത്. 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 7,500 രൂപയും, ഡൽഹി-മുംബൈ പോലുള്ള ദീർഘദൂര യാത്രകൾക്ക് (1,500 കിലോമീറ്റർ) പരമാവധി 18,000 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്ന പരിധി.
നിയന്ത്രണം നീക്കിയെങ്കിലും വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കരുതെന്ന് മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് നിരക്കുകൾ സുതാര്യമായിരിക്കണമെന്നും അനാവശ്യമായ നിരക്ക് വർധനയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. വിമാനക്കമ്പനികളുടെ നിരക്കുകൾ ഡി.ജി.സി.എ നിരന്തരം നിരീക്ഷിക്കും. യാത്രക്കാരുടെ താൽപര്യത്തിന് വിരുദ്ധമായി നിരക്ക് ഉയർത്തുന്ന സാഹചര്യമുണ്ടായാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

