ശ്രീലങ്കയിൽ നിന്നും അഭയാർഥി പ്രവാഹം തുടരുന്നു, 21 വിദ്യാർഥികൾ രാമേശ്വരത്ത്
text_fieldsരാമേശ്വരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള അഭയാർഥി പ്രവാഹം തുടരുന്നു. രണ്ട് സംഘങ്ങളിലായി 21 വിദ്യാർഥികളാണ് ശനിയാഴ്ച രാത്രിയിൽ രാമേശ്വരത്ത് എത്തിയത്. തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത അഭയാർഥികളെ രാമേശ്വരത്തെ മണ്ഡപം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ശ്രീലങ്കയിലെ ജാഫ്നയിൽ നിന്നാണ് ഒമ്പതു വിദ്യാർഥികൾ എത്തിയത്. ഇവർ നൽകി വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തീരസംരക്ഷണസേന കൂടുതൽ പ്രദേശത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് 12 പേരെ ധനുഷ്കോടിയിലെ ഒരു മണൽതിട്ടയിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ കൂടുതൽ പേരും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവരാണ്. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം 21 പേരെയും മണ്ഡപത്തെ ക്യാമ്പിലേക്ക് മാറ്റും.
മൂന്നു ദിവസം മുമ്പ് നാലംഗ കുടുംബവും ഏതാനും ആഴ്ചകൾക്ക് മുമ്പ് പതിനാറോളം പേരും ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്ത് എത്തിയിരുന്നു. ഇവരെല്ലാം മണ്ഡപം ക്യാമ്പിലാണ് കഴിയുന്നത്.
ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികൾക്ക് രാഷ്ട്രീയ അഭയം നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം തമിഴ്നാട്ടിലെത്തുന്ന അഭയാർഥികളുടെ നിയമനടപടികൾ പൂർത്തിയാക്കി മണ്ഡപത്തെ ക്യാമ്പിലേക്കാണ് മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

