യു.എ.ഇയിലേക്ക് മടക്കയാത്രക്ക് ചുവപ്പുകൊടി
text_fieldsദുബൈ: യു.എ.ഇയിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ ചുവപ്പുകൊടി. വെള്ളിയാഴ്ച വരെ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള എയർലെൻസുകളുടെ അപേക്ഷയാണ് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) തള്ളിയത്. വെള്ളിയാഴ്ചക്ക് ശേഷം സർവീസ് നടത്താനുള്ള അപേക്ഷകളിൽ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. എന്നാൽ, അനുമതി നിഷേധിക്കാനുള്ള കാരണമെന്താണെന്നും അധികൃതർ വ്യക്തമാക്കുന്നില്ല.
ഇതോടെ, അത്യാവശ്യമായി യു.എ.ഇയിൽ എത്തേണ്ട മലയാളികൾ അടക്കമുള്ള പ്രവാസികൾ പ്രതിസന്ധിയിലായി. വിദേശ രാജ്യങ്ങളിൽ നിന്ന് വിനോദ സഞ്ചാരികൾ അടക്കം യു.എ.ഇയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇൗ നിലപാട്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരുന്നു.
എല്ലാ നടപടികളും പൂർത്തിയായ ശേഷമാണ് അനുമതി നിഷേധിച്ച് ഡി.ജി.സി.എ കത്ത് അയച്ചത്. ഇന്ത്യയുടെ അനുമതി ലഭിക്കാത്തതിനാൽ വിമാനം റദ്ദാക്കുന്നതായി ദുബൈയിലെ അൽഫുത്തൈം ഡി.സി ഏവിയേഷൻ അറിയിച്ചു. വി.െഎ.പി ജെറ്റ് ഉൾപെടെ വെള്ളിയാഴ്ച വരെയുള്ള എല്ലാ ചാർേട്ടഡ് വിമാനങ്ങൾക്കും ഇന്ത്യ അനുമതി നിഷേധിച്ചതായി അറിയിപ്പ് ലഭിച്ചതായി സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹ്മദ് പറഞ്ഞു. ജൂലൈ നാലിന് സ്വകാര്യ ജെറ്റ് യാത്രക്കാരുമായി ഇന്ത്യയിൽ നിന്ന് യു.എ.ഇയിൽ എത്തിയിരുന്നു. ഇതേതുടർന്ന് പ്രവാസികൾ പ്രതീക്ഷയിലായിരുന്നു. 10ാം തീയതിക്ക് ശേഷമുള്ള വിമാന ഷെഡ്യൂളുകൾ ട്രാവൽ ഏജൻസികൾ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, വെള്ളിയാഴ്ച വരെയുള്ള വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെ ഇൗ സർവീസുകളും അനിശ്ചിതത്വത്തിലായി. യു.എ.ഇയിൽ ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിൽ നിരവധി പ്രവാസികളാണ് നാട്ടിലുള്ളത്. അമ്മമാരെ പിരിഞ്ഞിരിക്കുന്ന കുഞ്ഞുങ്ങളും കുട്ടികളെ പിരിഞ്ഞിരിക്കുന്ന അമ്മമാരും യു.എ.ഇയിൽ എത്താനുള്ള കാത്തിരിപ്പിലാണ്. ഇതിെൻറ ഭാഗമായി ‘take me to mom’എന്ന ഹാഷ് ടാഗിൽ അമ്മമാരുടെ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.