സ്പീക്കറെ കണ്ട് വിമത ടി.എം.സി എം.പിമാർ; എൻ.സി.പി.ഐയിൽ ലയിക്കും
text_fieldsസുദീപ് ബന്ദോപാധ്യായ
ന്യൂഡൽഹി: പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിന് ലോക്സഭ സ്പീക്കർ ഓം ബിർളയെ കണ്ട് കത്ത് നൽകി തൃണമൂൽ കോൺഗ്രസിലെ (ടി.എം.സി) വിമത എം.പിമാർ. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവിന്റെ വസതിയിൽ ഞായറാഴ്ച യോഗം ചേർന്നതിന് പിന്നാലെയാണ് കാകോലി ഘോഷ് ദസ്തിദറിന്റെ നേതൃത്വത്തിൽ വിമത എം.പിമാർ ഓം ബിർളയുടെ വസതിയിലെത്തി കത്ത് നൽകിയത്.
വർഷങ്ങളായി ഡൽഹിയിൽ ടി. എം.സിയുടെ പ്രധാന മുഖവും പാർട്ടിയുടെ ഏറ്റവും മുതിർന്ന പാർലമെന്റ് അംഗവുമായ സുദീപ് ബന്ദോപാധ്യായയും വിമതപക്ഷം ചേർന്ന് ഓം ബിർളയെ കാണാനെത്തി. എൻ.ഡി.എ സഖ്യകക്ഷിയായ നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻ.സി.പി.ഐ)യുമായി ലയിക്കാനാണ് വിമത എം.പിമാരുടെ തീരുമാനം. സ്പീക്കറെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച വിമത എം.പിമാർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
തങ്ങൾക്കൊപ്പം രണ്ട് എം.പിമാർ കൂടി ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇതോടെ ലോക്സഭയിലെ അംഗബലം 22 ആകുമെന്നും വിമത വിഭാഗം നേതാവ് കാകോലി ഘോഷ് അവകാശപ്പെട്ടു. പുതുതായി ഒപ്പം ചേരുന്ന എം.പിമാരുടെ പേരുകൾ ഔദ്യോഗികമായി ഗ്രൂപ്പിൽ ചേർന്ന ശേഷം വെളിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ടി. എം.സിക്ക് 29 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. നിലവിൽ അഭിഷേക് ബാനർജി, സൗഗത റോയി, കല്യാൺ ബാനർജി, മഹുവ മൊയ്ത്ര, ശത്രുഘ്നൻ സിൻഹ, കീർത്തി ആസാദ് തുടങ്ങിയവരാണ് മമതക്കൊപ്പമുള്ളത്.
അതേസമയം, പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായതോടെ വിമത നീക്കത്തിന് നേതൃത്വം നൽകുന്ന സയോനി ഘോഷ്, മാലാ റോയ്, സുദീപ് ബന്ദോപാധ്യായ എന്നിവരെ തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽനിന്നും നീക്കി. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്ന് സയോണി ഘോഷിനെ മാറ്റി അർണബ് ബാനർജിയെയും മഹിള വിഭാഗം അധ്യക്ഷ സ്ഥാനത്തുനിന്ന് മാലാ റോയിയെ മാറ്റി അലിഫാ അഹ്മദിനെയും നിയമിച്ചു. സുദീപ് ബന്ദോപാധ്യായക്ക് പകരം കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത ജില്ല അധ്യക്ഷനായും പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
‘യഥാർഥ തൃണമൂൽ’ പദവി നൽകാൻ സ്പീക്കർ അയോഗ്യൻ -പി.ഡി.ടി. ആചാരി
ന്യൂഡൽഹി: വിമത തൃണമൂൽ കോൺഗ്രസ് എം.പിമാരുടെ ‘യഥാർഥ ടി.എം.സി’പദവി നേടാനുള്ള നീക്കത്തെ വിമർശിച്ച് ലോക്‌സഭ മുൻ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായ പി.ഡി.ടി. ആചാരി രംഗത്ത്. അതിനുള്ള അധികാരം ലോക്‌സഭ സ്പീക്കർക്കല്ല, തെരഞ്ഞെടുപ്പ് കമീഷനാണെന്ന് അദ്ദേഹം പറഞ്ഞു. 19 വിമത എം.പിമാർ യഥാർഥ ടി.എം.സി തങ്ങളാണെന്നും പാർലമെന്റിൽ ഗ്രൂപ്പായി ഇരിക്കാനുള്ള അംഗീകാരം തേടാൻ തിങ്കളാഴ്ച സ്പീക്കർ ഓം ബിർളയെ കാണുമെന്നും പ്രഖ്യാപിച്ചതിനിടെയാണ് ആചാരിയുടെ പ്രതികരണം. യഥാർഥ തൃണമൂൽ തീരുമാനിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനാണ്. സുഭാഷ് ദേശായി കേസിൽ, അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സമാനമായ വിധി പറഞ്ഞത് ആചാരി ചൂണ്ടിക്കാട്ടി.
കൂറുമാറ്റ നിരോധന നിയമവും ഭരണഘടനയുടെ പത്താം ഷെഡ്യൂളും ഉദ്ധരിച്ച്, ഇപ്പോൾ അവരെ ഒരു പ്രത്യേക ഗ്രൂപ്പായി കണക്കാക്കാൻ കഴിയില്ലെന്നും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സിക്ക് ലോക്സഭയിൽ സീറ്റുകൾ അനുവദിച്ചതിനാൽ വ്യത്യസ്ത സീറ്റുകൾ അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വിമതർക്ക് അംഗീകൃത പ്രത്യേക ഗ്രൂപ്പിന്റെ പദവി നൽകിയിട്ടില്ല. അതിനാൽ അവർക്കായി പ്രത്യേക ഇരിപ്പിട ക്രമീകരണങ്ങൾ നടത്താൻ കഴിയില്ല. തെരഞ്ഞെടുപ്പ് കമീഷൻ ഇരു വിഭാഗങ്ങളുടെയും വാദം കേട്ട് കേസ് ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കിയാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ചോദ്യമുനമ്പിൽ അഭിഷേക് ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ പ്രതിപക്ഷ നേതാവിന്റെ നിയമനത്തിനായി എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി ചമച്ച കേസിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ടി.എം.സി നേതാവ് അഭിഷേക് ബാനർജി എം.പി സി.ഐ.ഡി ആസ്ഥാനത്ത് എത്തി. കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിനിടെ ലഭിച്ച മറുപടികളിൽ അന്വേഷണ ഉദ്യോഗസ്ഥർ തൃപ്തരല്ലെന്ന് കാണിച്ച് വീണ്ടും സമൻസ് അയച്ചാണ് വിളിപ്പിച്ചത്. കുനാൽ ഘോഷ് എം.എൽ.എയെയും ഞായറാഴ്ച ചോദ്യം ചെയ്യലിനായി സി.ഐ.ഡി വിളിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചില രേഖകൾ നൽകാൻ ബാനർജിയോട് ആവശ്യപ്പെട്ടതായി - സി.ഐ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

