'യഥാർത്ഥ ടി.എം.സി' തർക്കം തീർന്നു; മമതയും അഭിഷേകും നയിക്കുന്നത് വ്യാജ ടി.എം.സിയെ: ബി.ജെ.പി
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത ആഭ്യന്തര കലാപം പാർട്ടിയെ ഔദ്യോഗികമായി പിളർപ്പിലേക്ക് നയിച്ചതായി ബി.ജെ.പി. മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും ഇപ്പോൾ പ്രതിനിധീകരിക്കുന്നത് ഒരു "വ്യാജ ടി.എം.സി"യെ ആണെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഭൂരിപക്ഷം ജനപ്രതിനിധികളും മമതയെ കൈവിട്ടതോടെ യഥാർത്ഥ ടി.എം.സി ഏതാണെന്ന തർക്കത്തിന് അറുതിയായതായും ബി.ജെ.പി വ്യക്തമാക്കി.
ലോക്സഭയിലെ ഭൂരിപക്ഷം ടി.എം.സി അംഗങ്ങളും മമത ബാനർജിയുടെ നേതൃത്വത്തെ തള്ളിക്കളഞ്ഞതായി ബി.ജെ.പി ചൂണ്ടിക്കാണിക്കുന്നു. ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് അയച്ച കത്തിൽ തൃണമൂൽ കോൺഗ്രസിന്റെ 20 ലോക്സഭാ എം.പിമാർ ഒപ്പിട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പൂനാവാലയുടെ ഈ പരാമർശം. വിമത എം.പിയായ കകോലി ഘോഷ് ദസ്തിദാറാണ് യഥാർത്ഥ ടി.എം.സി പാർലമെന്ററി ഗ്രൂപ്പിന്റെ നേതാവെന്നും ബി.ജെ.പി അവകാശപ്പെടുന്നു.
പാർട്ടിയുടെ ഈ തകർച്ചക്ക് കാരണം മമത ബാനർജിയുടെ കുടുംബാധിപത്യ രാഷ്ട്രീയമാണെന്ന് ബി.ജെപി ആരോപിച്ചു. മുതിർന്ന നേതാക്കളെ അവഗണിച്ച് തന്റെ അനന്തരവനായ അഭിഷേക് ബാനർജിക്ക് പാർട്ടിയിൽ അനാവശ്യ മുൻഗണന നൽകിയതാണ് പരസ്യമായ പിളർപ്പിന് വഴിവെച്ചത്. നിലവിൽ ടി.എം.സി എന്നത് "തുക്ഡേ മേം കോൺഗ്രസ്" (കഷ്ണങ്ങളാക്കപ്പെട്ട കോൺഗ്രസ്) ആയി മാറിയിരിക്കുകയാണെന്നും, മമതക്ക് ഇനി തന്റെ അവശേഷിക്കുന്ന വിഭാഗത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.
പാർട്ടികൾക്കുള്ളിൽ കുടുംബവാഴ്ച രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നവർക്ക് ഒടുവിൽ ആ പാർട്ടികളുടെ നിയന്ത്രണം നഷ്ടപ്പെടും. അത് എൻ.സി.പി [ശരദ് പവാർ] ആയാലും ടി.എം.സി ആയാലും ഡി.എം..കെ ആയാലും ആർജെ.ഡി ആയാലും ഫലം ഒന്നുതന്നെയാണ്. അവർ ഇത് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പൂനാവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

