ന്യൂഡൽഹി: കോവിഡ് രോഗ ലക്ഷണങ്ങളുള്ളതും എന്നാൽ ദ്രുത ആൻറിജൻ ടെസ്റ്റുകളിൽ നെഗറ്റീവ് ആവുകയും ചെയ്തവരിൽ വീണ്ടും പരിശോധന നടത്തണമെന്ന് കേന്ദ്രസർക്കാർ. കോവിഡ് സ്ഥിരീകരിക്കുന്നതിന് ആർ.ടി-പി.സി.ആർ പരിശോധന തന്നെ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ് വ്യാപനം തടയുന്നതിന് ഒരു പോസിറ്റീവ് കേസ് പോലും ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പുവരുത്താണമെന്നും മന്ത്രാലയം നിർദേശിച്ചു.
കോവിഡ് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾ ദ്രുത ആൻറിജൻ പരിശോധന വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാറിെൻറ നിർദേശം. ആൻറിജൻ ടെസ്റ്റ് ചെലവുകുറഞ്ഞതും വേഗതത്തിൽ ഫലം ലഭിക്കുന്നതുമാണ്. എന്നാൽ തെറ്റായ ഫലം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പോലും അംഗീകരിച്ചിട്ടുണ്ട്.
ആൻറിജൻ ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ച് കണ്ടെയ്ൻമെൻറ് സോണുകളിൽ താമസിക്കുന്ന എല്ലാവരെയും പരിശോധിക്കണമെന്ന് അടുത്തിടെ ഐ.സി.എം.ആർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിശോധനക്ക് വിധേയനാകുന്ന വ്യക്തി നെഗറ്റീവ് ആയാലും രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ആർ.ടി-പി.സി.ആർ പരിശോധന നടത്തണമെന്നാണ് പുതിയ നിർദേശം. .
ഇന്ത്യയിലെ കോവിഡ് നിരക്ക് പ്രതിദിനം ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റീവ് നിരക്ക് 8.4 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,735 കോവിഡ് കേസുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്.ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ നിലവിൽ 9.19 ലക്ഷത്തിലധികം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.