രാജ് ഭവൻ പള്ളി പൊതുജനങ്ങൾക്കായി തുറക്കണമെന്ന് മഹാരാഷ്ട്ര ഗവർണറോട് റാസ അക്കാദമി
text_fieldsമുംബൈ: രാജ് ഭവൻ മസ്ജിദ് പൊതുജനങ്ങൾക്കായി തുറക്കണമെന്ന് ആവശ്യപ്പെട്ട് റാസ അക്കാദമി മഹാരാഷ്ട്ര ഗവർണർക്ക് കത്തെഴുതി. എല്ലാ ആരാധനാലയങ്ങളും തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് രാജ്ഭവൻ പള്ളിയും തുറക്കണമെന്ന് റാസ അക്കാദമി മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിക്ക് കത്തെഴുതിയത്.
"എല്ലാ മതസ്ഥലങ്ങളും തുറക്കാനുള്ള സംസ്ഥാന സർക്കാർ പ്രഖ്യാപനം സന്തോഷം പകരുന്നു. ജനങ്ങൾ മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു. പൊലീസ്, ബിഎംസി വകുപ്പുകളോട് പകർച്ചവ്യാധി കാര്യക്ഷമമായി കൈകാര്യം ചെയ്തതിന് കടപ്പെട്ടിരിക്കുന്നു. ഇനി രാജ്ഭവൻ പള്ളിയിൽ മുസ്ലിംകളെ പ്രാർത്ഥിക്കാൻ അനുവദിക്കണം' -റാസ അക്കാദമി സെക്രട്ടറി ജനറൽ എം. സയീദ് നൂരി ഗവർണർക്ക് അയച്ച കത്തിൽ പറഞ്ഞു.
"രാജ്യം മുഴുവൻ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറന്നു, എന്നാൽ അഞ്ചു മുതൽ ഏഴുവരെ ആളുകൾ മാത്രം ഉൾപ്പെടുത്തി ജുമുഅ നമസ്കരിക്കാൻ രാജ്ഭവൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ഡൗൺ കാരണം അടച്ച ആരാധനാലയങ്ങൾ മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച മുതൽ വീണ്ടും തുറന്നിരുന്നു.
നേരത്തെ മുഹമ്മദ് നബിയെയും ഭാര്യയെയും അപമാനിച്ചുവെന്നാരോപിച്ച് മലയാള സിനിമയായ അഡാര്‍ ലൗവിനെതിരെയും പ്രിയാ വാര്യര്‍ക്കെതിരെയും റാസ അക്കാദമി രംഗത്ത് എത്തിയിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനമാണ് ഇവരെ അന്ന് ചൊടിപ്പിച്ചത്. പ്രവാചകനെ ചിത്രീകരിച്ചതിലൂടെ വിവാദത്തിലായ ഇറാനിയന്‍ സിനിമ "മുഹമ്മദ്; ദി മെസഞ്ചര്‍ ഓഫ് ഗോഡ്' ന്‍റെ ഓണ്‍ലൈനിലൂടെയുള്ള പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടും റാസ അക്കാദമി രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.