തണ്ണിമത്തനല്ല, മുംബൈയിൽ കുടുംബത്തിലെ നാലുപേർ മരിച്ചത് എലിവിഷം ഉള്ളിൽചെന്ന്
text_fieldsമുംബൈ: ദക്ഷിണ മുംബൈയിലെ പൈഥുണിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കുടുംബത്തിലെ നാലുപേരുടെ ആന്തരികാവയവങ്ങളിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തി. എലിവിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡിന്റെ അംശമാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഫോറൻസിക് റിപ്പോർട്ട് ലഭ്യമായത്.
കുടുംബം അവസാനമായി കഴിച്ച തണ്ണിമത്തനെ ആയിരുന്നു ആദ്യ സംശയിച്ചത്. എന്നാൽ, പരിശോധനയിൽ തണ്ണിമത്തനിൽ വിഷാംശം കണ്ടെത്താനായില്ല. ഇതോടെ ദുരൂഹത ഏറുകയായിരുന്നു. ഏപ്രിൽ 26നാണ് അബ്ദുല്ല ദൊകാഡിയ, ഭാര്യ നസ്രിൻ, മക്കളായ ആയിഷ, സൈനബ് എന്നിവർ മരിച്ചത്. തലേദിവസം രാത്രി അബ്ദുല്ലയുടെ സഹോദരങ്ങൾക്ക് ചിക്കൻ പുലാവുമായി വീട്ടിൽ വിരുന്നൊരുക്കിയിരുന്നു. വിരുന്നുകാർ പോയതിന് ശേഷം പുലർച്ച ഒന്നിന് അവസാനമായി തണ്ണിമത്തൻ കഴിച്ചതായി അബ്ദുല്ലയും മകളും മരണമൊഴി നൽകിയിരുന്നു.
എങ്ങനെ വിഷം ഉള്ളിലെത്തി എന്ന അന്വേഷണത്തിലാണ് പൊലീസ്. ആത്മഹത്യയിലേക്ക് നയിക്കേണ്ട സാഹചര്യങ്ങൾ കുടുംബത്തിനില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ ഇവരുടെ ആന്തരികാവയവങ്ങൾക്ക് പച്ചനിറം ബാധിച്ചതായി കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
പുലർച്ചെ അഞ്ച് മണിയോടെ എല്ലാവർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു. സിങ്ക് ഫോസ്ഫൈഡിന്റെ അംശം അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനഃപൂർവം കുത്തിവെച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, അന്ന് വിരുന്നിൽ പങ്കെടുത്ത അതിഥികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

