നരസിംഹ റാവുവിനെ അളവറ്റ് പുകഴ്ത്തി സോണിയയും രാഹുലും
text_fieldsതെലങ്കാന: മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്‍റെ സംഭാവനകളെ പുകഴ്ത്തിപ്പറഞ്ഞ് സോണിയയും രാഹുലും. റാവുവിന്‍റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തെലങ്കാനയിലെ വാറംഗൽ ജില്ലയിൽ കോൺഗ്രസ്സ് സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചാണ് അവർ റാവുവിനെ പുകഴ്ത്തി രംഗത്തുവന്നത്. 1991ലെ സാമ്പത്തിക പരിഷ്കരണം സംബന്ധിച്ചും റാവുവിന്‍റെ സംഭാവനകളെക്കുറിച്ചുമാണ് ഇരുവരും പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
റാവുവിന്‍റെ ഭരണകാലത്തുണ്ടായ രാഷ്ട്രീയ, സാമൂഹിക, വിദേശ നയങ്ങൾ ഇന്നും മികച്ചുനിൽക്കുന്നു. അദ്ദേഹത്തിന്‍റെ സമർപ്പണവും അടയാളപ്പെടുത്തലുകളും പാർട്ടിയെ മറ്റൊരു തലത്തിലെത്തിച്ചു. ദേശീയ അന്തർദേശീയ തലത്തിൽ റാവു മികച്ച നേതാവായിരുന്നു. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ പ്രഗത്ഭനായിരുന്ന റാവുവിന്‍റെ സംഭാവനകളിൽ കോൺഗ്രസ്സ് അഭിമാനിക്കുന്നു. ഗുരുഗതര സാമ്പത്തിക പ്രതിസന്ധി സമയത്ത് രാജ്യത്തെ നയിച്ചത് അദ്ദേഹമാണെന്നും സോണിയ പറഞ്ഞു. റാവുവിന്‍റെ 100ാം ജന്മ വാർഷികത്തോടനുബന്ധിച്ച് വർഷം നീണ്ട പരിപാടി സംഘടിപ്പിച്ചതിന് സോണിയ പാർടി സംസ്ഥാന ഘടകത്തെ അഭിനന്ദിച്ചു.
1991ലെ സാമ്പത്തിക പരിഷ്കരണത്തിലെ റാവുവിന്‍റെ സംഭാവനകളെ ട്വിറ്ററിലൂടെയാണ് രാഹുൽ പുകഴ്ത്തിയത്. ഉദാരവത്കരണകാലത്ത് റാവുവിന്‍റെയും മൻമോഹൻസിങ്ങിന്‍റെയും ഇടപെടലുകളെയും രാഹുൽ എടുത്തുപറഞ്ഞു.
അതേസമയം 2009ൽ നടന്ന കോൺഗ്രസ്സ് 125ാം വാർഷികത്തിലുൾപ്പെടെ പാർടിയുടെ പല സുപ്രധാന പരിപാടികളിലും റാവുവിന്‍റെ സംഭാവനകളെ സോണിയ പുകഴ്ത്തിയിരുന്നില്ല. ബാബരി ധ്വംസനം തടയുന്നതിൽ പരാജയപ്പെട്ടതിലൂടെയും രാജീവ് ഗാന്ധി വധത്തിന് ശേഷം ഗാന്ധി കുടുംബത്തെ മാറ്റി നിർത്തിയതിലൂടെയും റാവു വിമർശിക്കപ്പെട്ടിരുന്നു. ഇതേതുടർന്ന് ഏറെകാലം കോൺഗ്രസ് റാവുവിനെ ‘മനപ്പൂർവ്വം അവഗണിച്ചിരുന്നതായും’ രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. നരസിംഹറാവുവിന്‍റെ ഭരണകാലം ഇന്ത്യ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.