പീഡനക്കേസ്; സ്വാമി ചിന്മയാനന്ദ് ഹരിദ്വാർ ആശ്രമത്തിൽനിന്ന് മുങ്ങി
text_fieldsഷാജഹാൻപുർ(യു.പി): നിയമ വിദ്യാർഥിനിയുടെ പീഡനാരോപണം നേരിടുന്ന മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് തെൻറ ഹരിദ്വാർ ആശ്രമത്തിൽനിന്ന് മുങ്ങി. പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാനെത്തിയ പൊലീസിന് വെറുംകൈയോടെ മടങ്ങേണ്ടി വന്നു. അതിനിടെ, പീഡനക്കേസ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. സുപ്രീംകോടതി നിർദേശപ്രകാരം ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
അലഹബാദ് ഹൈകോടതിയുടെ േമൽനോട്ടത്തിലായിരിക്കണം അന്വേഷണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയും കുടുംബാംഗങ്ങളും ഇപ്പോൾ ഡൽഹിയിലാണുള്ളതെന്നും അവരുടെ സുരക്ഷ വർധിപ്പിച്ചതായും പൊലീസ് സൂപ്രണ്ട് ദിനേശ് ത്രിപാഠി അറിയിച്ചു. മകൾ ഭയപ്പാടോടെയാണ് കഴിയുന്നതെന്നും അമ്മയുടെ മുന്നിൽ അവൾ പൊട്ടിക്കരഞ്ഞുവെന്നും ഡൽഹിയിൽ പെൺകുട്ടിയെ സന്ദർശിച്ച ശേഷം പിതാവ് വാർത്ത ഏജൻസിയോട് പറഞ്ഞു. ചിന്മയാനന്ദിെൻറ ആശ്രമത്തിനു കീഴിലെ ട്രസ്റ്റ് നടത്തുന്ന കോളജിലാണ് പെൺകുട്ടി പഠിച്ചിരുന്നത്.
ഒരു മുതിർന്ന സന്യാസി തന്നെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം 24ന് സമൂഹ മാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തതിെൻറ പിറ്റേന്ന് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ചിന്മയാനന്ദിെൻറ പേര് പെൺകുട്ടി പറഞ്ഞിരുന്നില്ല. എന്നാൽ, ചിന്മയാനന്ദ് മകളെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പിതാവാണ് പൊലീസിൽ പരാതി നൽകിയത്. ഇതേതുടർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കൽ, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഷാജഹാൻപുർ പൊലീസ് ചിന്മയാനന്ദിനെതിരെ കേസെടുത്തു.
കാണാതായ പെൺകുട്ടിയെ ആഗസ്റ്റ് 30ന് രാജസ്ഥാനിലാണ് കണ്ടെത്തിയത്. വീട്ടിലേക്ക് വരാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും ഭയം കൊണ്ടാണ് നാടുവിട്ടെതന്ന് പെൺകുട്ടി പറഞ്ഞതായി പിതാവ് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നും പരാതിക്കാരിയേയും അവരുടെ സഹോദരനെയും യു.പി ബറേലിയിലെ കോളജിൽ തുടർപഠനത്തിന് ചേർക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.