അശ്ലീല ദൃശ്യങ്ങൾ കൈമാറിയത് ബി.ജെ.പി നേതാവിന് മാത്രം -പ്രജ്വലിന്റെ ഡ്രൈവർ
text_fieldsബംഗളൂരു: ഹാസൻ എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവ് ബി.ജെ.പി നേതാവ് ഡി. ദേവരാജ് ഗൗഡക്ക് മാത്രമാണ് താൻ കൈമാറിയതെന്ന വെളിപ്പെടുത്തലുമായി എം.പിയുടെ മുൻ ഡ്രൈവർ കാർത്തിക്. 15വർഷം പ്രജ്വലിന്റെ ഡ്രൈവറായിരുന്നു എന്ന് അവകാശപ്പെടുന്ന കാർത്തിക് വിഡിയോ വഴിയാണ് വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
വർഷങ്ങൾക്കമുമ്പ് എം.പിയുടെ ഡ്രൈവർ ജോലി ഒഴിഞ്ഞിരുന്നു. തന്റെ ഭൂമി തട്ടിയെടുക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്തതാണ് ജോലിയിൽ നിന്ന് പിരിയാൻ കാരണം. തന്റെ ഭൂമി തിരിച്ചു കിട്ടാൻ സഹായം തേടി ഡി.ദേവരാജ് ഗൗഡയെ സമീപിച്ചു. ദേവഗൗഡ കുടുംബവുമായി ഏറ്റുമുട്ടുന്ന ആൾ എന്ന നിലയിലായിരുന്നു അത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊളെനരസിപുര മണ്ഡലത്തിൽ ദേവേന്ദ്ര ഗൗഡ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് എച്ച്.ഡി.രേവണ്ണയോട് പരാജയപ്പെട്ടിരുന്നു. താൻ എന്തെങ്കിലും രഹസ്യ വിവരങ്ങൾ ചോർത്തുന്നത് തടഞ്ഞ് പ്രജ്വൽ രേവണ്ണ കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങൾ ജഡ്ജിക്ക് കൈമാറി സ്റ്റേ ഉത്തരവ് നീക്കാൻ സഹായിക്കാമെന്ന് ദേവേന്ദ്ര ഗൗഡ പറഞ്ഞു. ഇതേത്തുടർന്നാണ് പെൻഡ്രൈവ് പകർപ്പ് നൽകിയത്.
‘‘കോൺഗ്രസ് നേതാക്കളായ ആർക്കും അശ്ലീല ദൃശ്യങ്ങൾ കൈമാറിയിട്ടില്ല. അവരെല്ലാം പ്രജ്വലിന്റെ അടുപ്പക്കാരാണെന്ന് സാരഥിയായ കാലത്ത് അറിയാം. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഗൗഡ തന്നെ ചതിക്കുകയായിരുന്നു’’ -കാർത്തിക് പറഞ്ഞു. അതേസമയം, കാർത്തിക് ഹാസൻ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് പാട്ടീലിന്റെ ചുറ്റുംകൂടി നടപ്പുണ്ടായിരുന്നു എന്ന് ദേവേന്ദ്ര ഗൗഡ ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.എൻ.ഡി.എ സ്ഥാനാർഥിക്ക് ദോഷകരമാവുന്ന ദൃശ്യങ്ങൾ ബി.ജെ.പിയോ ജെ.ഡി.എസോ പുറത്തുവിടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.