മുൻ ഷൂട്ടിങ് താരം രൺധീർ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ കായികരംഗത്തെ ഇതിഹാസം
text_fieldsന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്തെയും കായിക ഭരണരംഗത്തെയും സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്ന മുൻ ഒളിമ്പ്യനും ഷൂട്ടിങ് താരവുമായ രൺധീർ സിങ് (79) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തന്റെ വസതിയിൽ വെച്ചാണ് വിടവാങ്ങിയത്. രോഗബാധയെത്തുടർന്ന് ദിവസങ്ങളോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കായികരംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, ആരോഗ്യപ്രശ്നങ്ങൾ കാരണം അടുത്തിടെയാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. 2024ലായിരുന്നു അദ്ദേഹം ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി രാജീവ് ഭാട്ടിയയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇന്ത്യൻ കായിക ചരിത്രത്തിലും ഏഷ്യൻ ഒളിമ്പിക് പ്രസ്ഥാനത്തിലും വലിയ സംഭാവനകൾ നൽകിയ രൺധീർ സിങ്ങിന്റെ വിയോഗം കായികലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യൻ ഷൂട്ടിങ് ചരിത്രത്തിൽ സുവർണ്ണ അധ്യായം എഴുതിച്ചേർത്ത താരമാണ് രൺധീർ സിങ്. 1978ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിലെ ട്രാപ്പ് ഷൂട്ടിങ് ഇനത്തിൽ സ്വർണം നേടിയതോടെ, ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്രനേട്ടം അദ്ദേഹം സ്വന്തമാക്കി. തന്റെ കരിയറിൽ തുടർച്ചയായി അഞ്ച് ഒളിമ്പിക്സുകളിൽ (1968 മുതൽ 1984 വരെ) അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. രാജ്യം അദ്ദേഹത്തെ അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
മത്സരരംഗത്തുനിന്ന് വിരമിച്ച ശേഷം കായിക ഭരണരംഗത്തായിരുന്നു പ്രവർത്തനം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെയും ഏഷ്യയിലെയും ഒളിമ്പിക് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമായിരുന്നു.
രാജാ രൺധീർ സിങ്ങിന്റെ വിയോഗത്തിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര അനുശോചനം രേഖപ്പെടുത്തി. "രാജാ രൺധീർ സിങ് ജിയുടെ വിയോഗവാർത്ത ഏറെ സങ്കടപ്പെടുത്തുന്നു. ഒരു ഒളിമ്പ്യനായും കായിക ഭരണാധികാരിയായും ഇന്ത്യൻ-ലോക കായികരംഗത്തിന് വലിയ സംഭാവനകൾ നൽകി, പൂർണ്ണമായും കായികരംഗത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പൈതൃകം നമ്മുടെ കായിക ചരിത്രത്തിന്റെ സുപ്രധാന ഭാഗമായി നിലനിൽക്കും."- അഭിനവ് ബിന്ദ്ര എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

