രാമക്ഷേത്ര കൊള്ള കത്തുന്നു; എട്ടുപേർ അറസ്റ്റിൽ,വി.എച്ച്.പി നേതാവ് ചമ്പത് റായ് രാജിവെച്ചു
text_fieldsന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കാണിക്കപ്പണവും സംഭാവനകളായി ലഭിച്ച കോടികൾ വിലമതിക്കുന്ന വസ്തുക്കളും കൊള്ളയടിച്ച സംഭവത്തിൽ ഉത്തർപ്രദേശ് രാഷ്ട്രീയം കലങ്ങിമറിയുന്നു. സംഭവം പുറത്തുവന്നതിനെ തുടർന്ന്, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഭക്തജന സമൂഹവും പ്രതിഷേധവുമായി രംഗത്തുവന്നതോടെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വി.എച്ച്.പി ഉപാധ്യക്ഷനുമായ ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ രാജിവെച്ചു.
നേരത്തെ, പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നിർദേശ പ്രകാരം ട്രസ്റ്റ് ജീവനക്കാരായ എട്ടുപേരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് ചമ്പത് റായിക്ക് രാജിവെക്കേണ്ടിവന്നത്. വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം.
ജൂൺ 13ന് രൂപവത്കരിച്ച എസ്.ഐ.ടി, കഴിഞ്ഞദിവസമാണ് അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാംശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ യാദവ് എന്നീ ജീവനക്കാർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്. ഇതിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച ബാക്കിയുള്ള ആറുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് മൂന്നുദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലായ രാംശങ്കർ യാദവ് ചമ്പത് റായിയുടെ അടുത്ത സഹായിയാണ്.
പ്രതികളുടെ പക്കൽനിന്ന് 79.8 ലക്ഷം രൂപ കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ക്ഷേത്രത്തിലെ കാണിക്കപ്പിരിവിനും മറ്റും നേതൃത്വം നൽകുന്ന ജീവനക്കാരാണിവർ. ഇവർക്ക് കാണിക്ക നിക്ഷേപിക്കാറുള്ള ബാങ്കിലെ ജീവനക്കാരുമായി ബന്ധമുണ്ടെന്നും ഇക്കാര്യവും അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നും എസ്.ഐ.ടി അറിയിച്ചു.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി ആദിത്യനാഥ് സർക്കാറിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കിയ വിവാദം ഉയർന്നത്. ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹനാണ് പരാതി നൽകിയത്. അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാനുള്ള യോഗി സർക്കാറിന്റെ ശ്രമം സന്യാസി സമൂഹത്തിൽനിന്നടക്കമുള്ള പ്രതിഷേധം ഉയർന്നതോടെയാണ് പാളിയത്.
അതിനിടെ, താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു തുടങ്ങിയ വൻതോക്കുകളെ ബി.ജെ.പി സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബി.ജെ.പി കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും രാമക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഹിന്ദുത്വത്തിന്റെ കാവൽക്കാരാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് സഖ്യം സാധാരണ ഭക്തരുടെ വികാരങ്ങളെ ചൂഷണം ചെയ്ത് കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തങ്ങളുടെ പാർട്ടി നൽകിയ ഒരു കോടി രൂപയുടെ ചെക്കിനും 25 കിലോയിലധികം തൂക്കമുള്ള വെള്ളി ഇഷ്ടികക്കും ട്രസ്റ്റ് ഇതുവരെ രസീത് നൽകിയിട്ടില്ലെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടിക്കകത്തുനിന്നും അയോധ്യ സന്യാസിമാരിൽനിന്നും വിമർശനം ഉയരുന്നതും ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പുകയുണ്ടാകണമെങ്കിൽ തീ കാണണമെന്ന് ബി.ജെ.പി മുൻ എം.പി ബ്രിജ് ഭൂഷൺ പറഞ്ഞു. അയോധ്യ മുൻ എം.പി വിനയ് കത്യാറും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നു. ബി.ജെ.പിയുടെ ഹിന്ദുത്വം വ്യാജമാണെന്ന് വിമർശിച്ച ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ്, രാമക്ഷേത്ര ട്രസ്റ്റിന്റെ രൂപവത്കരണം മുതൽ വേദങ്ങൾക്കോ ആചാര്യന്മാർക്കോ പ്രാധാന്യം നൽകാതെ രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ് നോക്കിയതെന്നും കുറ്റപ്പെടുത്തി.പണത്തിനുപുറമെ സ്വർണം, വെള്ളി, അഷ്ടധാതുക്കൾ എന്നിവ കൊണ്ടുണ്ടാക്കിയ രാമശിലകളും കാണാതായിട്ടുണ്ടെന്ന് ധർമസേന പ്രസിഡന്റ് സന്തോഷ് ദുബെ ആരോപിച്ചു.
വിഷയത്തിൽ, പ്രതിരോധത്തിലായ യോഗി ആദിത്യനാഥ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ശ്രീരാമനെ ചോദ്യംചെയ്തവരും അയോധ്യയെ നിഷേധിച്ചവരുമാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഷ്ട്രീയ പ്രസ്താവനകൾ ഒഴിവാക്കി തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

