രാമക്ഷേത്ര പ്രസാദത്തിന്‍റെ പേരിൽ തട്ടിപ്പ്; ആറ് ലക്ഷം പേരെ കബളിപ്പിച്ച് 3.85 കോടി രൂപ തട്ടിയെടുത്തു
text_fieldsലഖ്നോ: അയോധ്യയിൽ രാം ലല്ല പ്രതിഷ്ഠാ ചടങ്ങിലെ പ്രസാദം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ആറ് ലക്ഷം പേരെ കബളിപ്പിച്ച് 3.85 കോടി രൂപയാണ് തട്ടിയെടുത്തത്. ഗാസിയാബാദ് സ്വദേശി ആശിഷ് സിങാണ് തട്ടിപ്പിന് പിന്നിൽ. രാം ലല്ലയുടെ പ്രതിഷ്ഠക്ക് മുന്നോടിയായി പ്രസാദം, രാമക്ഷേത്രത്തിന്റെ മാതൃക, ഒരു സ്വർണ്ണനാണയം എന്നിവ സൗജന്യമായി വീട്ടിലെത്തിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് വെബ്സൈറ്റ് രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ധാരാളം പരാതികൾ ഉയർന്ന് വന്നിരുന്നു. കഴിഞ്ഞ വർഷം ജനുവരി 17നാണ് സംഭവം പുറത്തുവന്നതെന്ന് അയോധ്യ പൊലീസ് മേധാവി ഗൗരവ് ഗ്രോവർ പറഞ്ഞു. പ്രസാദവും മറ്റ് വസ്തുക്കളും എത്തിച്ചുനൽകുന്നതിന് ആശിഷ് ഇന്ത്യക്കാരിൽനിന്ന് 51 രൂപയും വിദേശ ഉപഭോക്താക്കളിൽനിന്ന് 11 ഡോളറുമാണ് ഈടാക്കിയത്. ആറ് ലക്ഷത്തിലധികം ഭക്തരാണ് ഈ തട്ടിപ്പിന് ഇരയായത്. ഇരകളിൽനിന്ന് പണം സ്വീകരിക്കാൻ വിവിധ പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ ആശിഷ് ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. പണം നഷ്ടമായ 3.72 ലക്ഷം ആളുകൾക്ക് നിലവിൽ പണം തിരികെ നൽകി. ബാക്കിയുള്ളവരിലേക്ക് പണം എത്തിക്കാനുള്ള ശ്രമത്തിലാണ് അയോധ്യ പൊലീസ്. കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

