രാമക്ഷേത്ര സംഭാവന തട്ടിപ്പ്: ചമ്പത് റായിക്കും അനിൽ മിശ്രക്കും എസ്.ഐ.ടി ക്ലീൻ ചിറ്റ്
text_fieldsഅയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ ട്രസ്റ്റി അനിൽ മിശ്രക്കും പ്രത്യേക അന്വേഷണസംഘമായ എസ്.ഐ.ടി ക്ലീൻ ചിറ്റ് നൽകി. ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. തുടർനടപടികൾ ട്രസ്റ്റ് സ്വീകരിക്കും.
ലഖ്നോ ഡിവിഷണൽ കമീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ എസ്.ഐ.ടിയാണ് അന്വേഷണം നടത്തിയത്. റേഞ്ച് ഇൻസ്പെക്ടർ ജനറൽ കിരൺ എസ്., ധനകാര്യ വകുപ്പ് സ്പെഷൽ സെക്രട്ടറി നീൽ രതൻ കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ജൂൺ 13നാണ് സംസ്ഥാന സർക്കാർ എസ്.ഐ.ടി രൂപീകരിച്ചത്.
സംഭാവനകളുടെ കണക്കെടുപ്പിലും കൈകാര്യം ചെയ്യലിലും ക്രമക്കേട് ആരോപണം ഉയർന്നതിനെ തുടർന്ന് ജൂൺ 27 ന് ചമ്പത് റായിയും അനിൽ മിശ്രയും ട്രസ്റ്റിലെ സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജിയെന്നായിരുന്നു വിശദീകരണം. തുടർന്ന് എസ്.ഐ.ടി ഇരുവരെയും ചോദ്യം ചെയ്തിരുന്നു.
എസ്.ഐ.ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 25ന് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ യാദവ് എന്ന ടിന്നു എന്നിവരെയാണ് എഫ്.ഐ.ആറിൽ പ്രതികളാക്കിയത്. തിരിച്ചറിയാത്ത ചിലർക്കെതിരെയും കേസുണ്ട്. ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം തുടങ്ങിയവയുടെ വിവിധ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രാഥമിക അന്വേഷണത്തിൽ ക്ഷേത്രത്തിലെ സംഭാവനകളുടെ മാനേജ്മെന്റിലും മേൽനോട്ടത്തിലും വീഴ്ചകൾ കണ്ടെത്തിയതായും എസ്.ഐ.ടി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടുപോയി. സംഭാവന തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സുപ്രീംകോടതിയും വിഷയത്തിൽ ഇടപെട്ടിരുന്നു. അന്വേഷണം യുക്തിസഹമായ അന്തിമഘട്ടത്തിലെത്തിക്കണമെന്നും പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി എസ്.ഐ.ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് എസ്.ഐ.ടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

