രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഹിന്ദുക്കളെ ബി.ജെ.പി വഞ്ചിച്ചെന്ന് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ തട്ടിപ്പ് വിവാദത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്തെത്തി. രാജ്യമൊട്ടാകെയുള്ള ഹിന്ദുക്കളെ ബി.ജെ.പി വഞ്ചിച്ചുവെന്ന് ആരോപിച്ച അദ്ദേഹം, "ബി.ജെ.പി മുക്ത് രാം" എന്ന മുദ്രാവാക്യവുമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
ഒരു പൊതുയോഗത്തിലായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. "യഥാർഥ ഹിന്ദുത്വം മനുഷ്യസ്നേഹമാണ് പഠിപ്പിക്കുന്നത്. ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്ന ബി.ജെ.പിയുടെ ഹിന്ദുത്വത്തെ ഞങ്ങൾ അംഗീകരിക്കുന്നില്ല. 'ബി.ജെ.പി മുക്ത് രാം' എന്ന ലക്ഷ്യത്തോടെ ശിവസേന (യു.ബി.ടി) പ്രക്ഷോഭത്തിന് നേതൃത്വം നൽകും" അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുമ്പ് ശിവസേന നിരവധി വെള്ളിക്കട്ടകൾ സംഭാവനയായി നൽകിയിരുന്നുവെന്നും അവ കാണാതായെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. ക്ഷേത്ര ട്രസ്റ്റിന് നൽകിയ ഒരു കോടി രൂപയുടെ സംഭാവനയ്ക്ക് ഇതുവരെ ഔദ്യോഗിക രസീത് ലഭിച്ചിട്ടില്ലെന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിന്റെ ആരോപണവും അദ്ദേഹം ഉന്നയിച്ചു.
"രാമക്ഷേത്ര നിർമാണത്തിനായി ഞങ്ങൾ നൽകിയ വെള്ളിക്കട്ടകൾ എവിടെപ്പോയി? ശിവസേന നൽകിയ പണത്തിന് എന്താണ് സംഭവിച്ചത്? ഇത് ശിവസേനയോടുള്ള വഞ്ചന മാത്രമല്ല, രാജ്യത്തെ ഹിന്ദുക്കളോടുള്ള വിശ്വാസവഞ്ചന കൂടിയാണ്," ഉദ്ധവ് താക്കറെ പറഞ്ഞു. വെള്ളിക്കട്ടകളും മറ്റ് വസ്തുക്കളും കാണാതായെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്.ഹിന്ദുത്വത്തോടുള്ള അപമാനമാണിതെന്നും അദ്ദേഹം ആരോപിച്ചു.
രാമക്ഷേത്ര നിർമാണത്തിനായി ശിവസേന സംഭാവനയായി നൽകിയ . ശിവസേന നൽകിയ സംഭാവനകൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ശിവസേനയോടുള്ള വഞ്ചന മാത്രമല്ല, രാമക്ഷേത്ര നിർമാണത്തിനായി വിശ്വാസത്തോടെ സംഭാവന നൽകിയ കോടിക്കണക്കിന് ഹിന്ദുക്കളോടുള്ള വിശ്വാസവഞ്ചന കൂടിയാണെന്ന് അദ്ദേഹം വിമർശിച്ചു.
2019-ൽ ബി.ജെ.പിയുമായി വേർപിരിഞ്ഞ ശേഷം കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം സർക്കാർ രൂപീകരിച്ചതിനെ തുടർന്ന് ഹിന്ദുത്വത്തെ വഞ്ചിച്ചുവെന്ന ആരോപണം ബി.ജെ.പി തുടർച്ചയായി ഉന്നയിച്ചുവരികയാണ്. അതിനിടെയാണ് രാമക്ഷേത്ര സംഭാവനാ വിവാദം ഉയർത്തിക്കാട്ടി ഉദ്ധവ് താക്കറെ ബി.ജെപി.യെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നത്.
സംഭാവനാ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ക്ഷേത്ര ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ നൽകിയ പരാതിയിൽ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ എട്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്നതിനും കൈകാര്യം ചെയ്യുന്നതിനും ചുമതലപ്പെട്ട ജീവനക്കാരാണ് അറസ്റ്റിലായവരെന്ന് അന്വേഷണസംഘം അറിയിച്ചു. ഇവരെ ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ഇതുവരെ ഏകദേശം 79.85 ലക്ഷം രൂപ പൊലിസ് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

