രാമക്ഷേത്ര സംഭാവന തട്ടിപ്പ്; 'വിശ്വാസികളുടെ വികാരത്തെ ബി.ജെ.പി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു', ജീവനക്കാരുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്ന് അഖിലേഷ് യാദവ്
text_fieldsഅഖിലേഷ് യാദവ്
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ തിരിമറി നടന്ന ആരോപണത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഫോൺ കോൾ രേഖകൾ പരിശോധിക്കണമെന്നും, ഇവരിൽ ഭൂരിഭാഗം പേർക്കും ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയുമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വീണ്ടും ആരോപിച്ചു.
ക്ഷേത്രസമുച്ചയത്തിൽ ജോലി ചെയ്യുന്നവരുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ 99.9 ശതമാനം പേരും ബി.ജെ.പിയുമായി ബന്ധപ്പെട്ടവരാണെന്ന് വ്യക്തമാകുമെന്നും, ഇത് ബി.ജെ.പിയിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും അഖിലേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണത്തിനിടെയാണ് അഖിലേഷിന്റെ പ്രസ്താവന.
ഭക്തർ സമർപ്പിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയും അഴിമതിയും നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. "സനാതന ധർമ്മത്തിൽ ഭക്തർ നൽകുന്ന കാണിക്ക മോഷ്ടിക്കുന്നതിനേക്കാൾ വലിയ പാപം മറ്റൊന്നുമില്ല. വിശ്വാസികളുടെ വികാരത്തെ ബി.ജെ.പി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്," അഖിലേഷ് കുറ്റപ്പെടുത്തി. ഉത്തരവാദിത്തപ്പെട്ടവർ ഇതിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.ജെ.പി എംപി നിഷികാന്ത് ദുബെയുടെ ആരോപണങ്ങൾ അഖിലേഷ് യാദവ് പൂർണ്ണമായും തള്ളി. സംഭാവന തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാംശങ്കർ (ടിന്നു യാദവ്) എന്ന വ്യക്തിയുമായി അഖിലേഷിന് ബന്ധമുണ്ടെന്നായിരുന്നു ദുബെയുടെ ആരോപണം. എന്നാൽ, ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് അഖിലേഷ് തിരിച്ചു ചോദിച്ചു.
ക്ഷേത്ര ട്രസ്റ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് വിവാദങ്ങൾ നിലനിൽക്കെ, ശ്രീകോവിൽ ഭരണസമിതിയിൽ വലിയ അഴിച്ചുപണികളാണ് നടന്നത്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, അംഗം അനിൽ മിശ്ര എന്നിവർ രാജിവെച്ചു. പകരം കൃഷ്ണ മോഹനെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ചു. ഇതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
നിലവിൽ കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും കാണാതായതിനെക്കുറിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. അന്വേഷണം അട്ടിമറിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംഭവം ഇപ്പോൾ സാധാരണക്കാരുടെ ഇടയിലും വലിയ ചർച്ചയായിരിക്കുകയാണ്. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി മതപരമായ കാര്യങ്ങളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷത്തിന്റെ വാദം, വരും ദിവസങ്ങളിൽ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്ര ഭരണസമിതിയുടെ സാമ്പത്തിക നടത്തിപ്പിലുള്ള സുതാര്യതയിൽ ഭക്തരും ആശങ്കയിലാണ്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലും അന്വേഷണത്തിന്റെ ഗതിയിലും കൂടുതൽ വ്യക്തത വരുത്തണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. വരും ദിവസങ്ങളിൽ വിഷയം സംസ്ഥാന നിയമസഭയിലും വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

