'ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തവർക്ക് രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടാൻ അർഹതയില്ല'; സമാജ്‌വാദി പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി
text_fieldsരാമക്ഷേത്രം, സുധാൻഷു ത്രിവേദി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി. രാമക്ഷേത്രത്തിലെ സംഭാവനകളിൽ തിരിമറി ആരോപിച്ചുകൊണ്ട് പാർലമെന്റ് മന്ദിരത്തിന് മുന്നിൽ സമാജ്‌വാദി പാർട്ടി എം.പിമാർ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പിയുടെ കടുത്ത പ്രതികരണം. മുമ്പ് ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുകയും രാമജന്മഭൂമി പ്രസ്ഥാനത്തെ പരിഹസിക്കുകയും ചെയ്തവരാണ് ഇപ്പോൾ രാമക്ഷേത്രത്തിൽ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി അതീവ ജാഗ്രതയോടെയും സംവേദനക്ഷമതയോടെയുമാണ് ഉത്തർപ്രദേശ് സർക്കാർ വിഷയത്തിൽ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റ് മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സുധാൻഷു ത്രിവേദി സമാജ്‌വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ചത്. അയോധ്യയ്ക്ക് ചരിത്രമില്ലെന്നും ശ്രീരാമൻ ജീവിച്ചിരുന്നില്ലെന്നും വാദിച്ചവരാണ് ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്നത്. ദശരഥ മഹാരാജാവിന് ഇത്രയധികം കൊട്ടാരങ്ങൾ ഉണ്ടായിരുന്നോ എന്ന് ചോദിച്ച് രാമജന്മഭൂമി പ്രസ്ഥാനത്തെ അവർ പരിഹസിച്ചു. സരയു നദിയെ രാമഭക്തരായ കർ സേവകരുടെ രക്തത്താൽ ചുവപ്പിച്ചവരാണ് ഇവരെന്നും അദ്ദേഹം ആരോപിച്ചു.
അയോധ്യയെ അപമാനിക്കുകയും സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്തവർക്ക് രാമക്ഷേത്രകാര്യത്തിൽ ആശങ്കപ്പെടാൻ യാതൊരു അർഹതയുമില്ലെന്ന് സുധാൻഷു ത്രിവേദി പറഞ്ഞു. രാമചരിതമാനസത്തിന്റെ കോപ്പികൾ കീറിക്കളയുകയും ഹൈന്ദവ വിശ്വാസങ്ങളെ കൊറോണ വൈറസിനോടും ഡെങ്കിയോടും എച്ച്.ഐ.വിയോടും ഉപമിച്ച് അപമാനിക്കുകയും ചെയ്തവരാണ് ഇക്കൂട്ടർ. കർ സേവകർ കൊല്ലപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ രാമഭക്തരുടെ വേഷം കെട്ടി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

