രാജ്യസഭ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; യു.പിയിൽ നിർണായകം:
text_fieldsന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടങ്ങി. രാജ്യസഭയിലെ തങ്ങളുടെ അംഗങ്ങളുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യത്തിലേക്ക് കണ്ണുംനട്ടാണ് ബി.ജെ.പിയുള്ളത്. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന 16 സംസ്ഥാനങ്ങളിൽ 11ഉം ബി.ജെ.പി ഭരിക്കുന്നതിനാൽ എം.പിമാരുടെ അംഗബലം ഉയരുന്നതിെൻറ ശുഭപ്രതീക്ഷയിലാണ് പാർട്ടി.
245 അംഗ സഭയിൽ 126 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇപ്പോൾ ബി.ജെ.പിക്ക് 58 അംഗങ്ങളുണ്ട്, കോൺഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളിൽ 10 സംസ്ഥാനങ്ങളിൽനിന്ന് ഏഴ് കേന്ദ്രമന്ത്രിമാരടക്കം 33 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് ഇന്ന് വോെട്ടടുപ്പ്. കേരളത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് രാജിവെച്ച എം.പി. വീരേന്ദ്ര കുമാർ തന്നെ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നു. യു.ഡി.എഫിെൻറ ബി. ബാബുപ്രസാദാണ് എതിർസ്ഥാനാർഥി. കേരള ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ മഹാരാഷ്ട്രയിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫലം ഒൗദ്യോഗികമായി വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.
ബി.ജെ.പിക്കും സമാജ്വാദി പാർട്ടി(എസ്.പി)ക്കും ബഹുജൻ സമാജ്വാദി(ബി.എസ്.പി) പാർട്ടിക്കും നിർണായകമാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്. എട്ടംഗങ്ങളെ ജയിപ്പിക്കാനുള്ള ഭൂരിപക്ഷമുള്ള ബി.ജെ.പി പ്രതിപക്ഷ ഭിന്നത മുതലാക്കി ഒമ്പതാമനെ കൂടി രാജ്യസഭയിലേക്ക് അയക്കാമെന്ന പ്രതീക്ഷയിലാണ്. എസ്.പിയുടെ വോട്ടിലൂടെ ഒരംഗത്തെ ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബി.എസ്.പിക്ക് വൻ തിരിച്ചടിയാകും. ഇടഞ്ഞുനിന്നിരുന്ന സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നാല് അംഗങ്ങളും അപ്നാദളിെൻറ ഒമ്പത് അംഗങ്ങളും ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
േകന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കം 11 സ്ഥാനാർഥികളാണ് 10 സീറ്റിലേക്ക് മത്സരിക്കുന്നത്. 403 അംഗ നിയമസഭയിൽ ബി.ജെ.പി സഖ്യത്തിന് 324 എം.എൽ.എമാരുണ്ട്. ജയിക്കാൻ 37 വോട്ടാണ് വേണ്ടത്. എട്ടു സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ളതിനുപുറെമ 28 വോട്ട് ബി.ജെ.പിക്ക് അധികമായുണ്ട്. ഒമ്പതുവോട്ടുകൂടി പ്രതിപക്ഷത്തുനിന്ന് സമാഹരിക്കാനായാൽ ബി.ജെ.പിക്ക് ഒമ്പതാമനെ കൂടി ജയിപ്പിക്കാം. 47 അംഗങ്ങളുള്ള എസ്.പിക്ക് തങ്ങളുടെ സ്ഥാനാർഥി ജയ ബച്ചനെ ജയിപ്പിക്കാനുള്ള അംഗബലമുണ്ട്. എസ്.പിയുടെ ബാക്കി പത്തുവോട്ടും കോൺഗ്രസിെൻറ ഏഴുവോട്ടും ആർ.എൽ.ഡിയുടെ ഒരു വോട്ടും ലഭിച്ചാൽ 19 എം.എൽ.എമാരുള്ള ബി.എസ്.പി സ്ഥാനാർഥി ഭീംറാവു അംബേദ്കറിന് ജയിക്കാം.
എന്നാൽ, എസ്.പി എം.എൽ.എമാർക്കിടയിലെ പടലപ്പിണക്കം ഇരുപാർട്ടികളെയും ആശങ്കയിലാക്കുന്നു. ആന്ധ്രപ്രദേശ്(3), ബിഹാർ(6), ഗുജറാത്ത്(4), ഹരിയാന(1), മധ്യപ്രദേശ്(5), മഹാരാഷ്ട്ര(6), തെലങ്കാന(3), യു.പി(10), പശ്ചിമബംഗാൾ(5), കർണാടക(4), രാജസ്ഥാൻ(3), ഒഡിഷ(3), ഝാർഖണ്ഡ്(2), ഛത്തിസ്ഗഢ്(1), ഉത്തരാഖണ്ഡ്(1), ഹിമാചൽ പ്രദേശ്(1) എന്നീ സംസ്ഥാനങ്ങളിലാണ് എം.പിമാരുടെ ഒഴിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.