'ഇന്ത്യ സാങ്കേതികവിദ്യയുടെ ഡാറ്റാ സെന്ററുകൾ നിർമിക്കുമ്പോൾ, പാകിസ്താൻ ഇപ്പോഴും ഭീകരത വളർത്തുന്നു'; കാർഗിൽ വിജയദിനത്തിൽ രാജ്‌നാഥ് സിങ്ങ്
text_fieldsരാജ്‌നാഥ് സിങ്ങ്
കാർഗിൽ വിജയദിനത്തോട് അനുബന്ധിച്ച് ലഡാക്കിലെ ദ്രാസിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാകിസ്താന് കടുത്ത മുന്നറിയിപ്പ് നൽകിയത്. അതിർത്തിയിൽ എന്തെങ്കിലും തരത്തിലുള്ള അനാവശ്യ നീക്കങ്ങൾക്കോ സാഹസികതകൾക്കോ മുതിർന്നാൽ പാകിസ്താന് സങ്കൽപ്പിക്കാൻ പോലുമാകാത്ത തരത്തിലുള്ള ശക്തമായ മറുപടിയായിരിക്കും ഇന്ത്യ നൽകുക എന്ന് അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവർക്ക് വരാനിരിക്കുന്ന ഭാവി എന്തായിരിക്കുമെന്ന് 'ഓപ്പറേഷൻ സിന്ദൂർ' കൃത്യമായി കാണിച്ചുതന്നിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ഇന്ത്യ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്.
പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ചകളെക്കുറിച്ചുള്ള ഇന്ത്യയുടെ ഉറച്ച നിലപാടും അദ്ദേഹം ചടങ്ങിൽ ആവർത്തിച്ചു. പാകിസ്താൻ നിയമവിരുദ്ധമായി കൈയേറി വെച്ചിരിക്കുന്ന പാക് അധീന കശ്മീരിനെക്കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും പാകിസ്താനുമായി യാതൊരുവിധ ചർച്ചയും ഉണ്ടാകില്ലെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
രണ്ട് അയൽരാജ്യങ്ങളും നിലവിൽ സഞ്ചരിക്കുന്ന വ്യത്യസ്തമായ പാതകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ വ്യത്യാസവും എടുത്തുപറഞ്ഞു. ഇന്ത്യ സാങ്കേതികവിദ്യയുടെയും വികസനത്തിന്റെയും ഡാറ്റാ സെന്ററുകൾ നിർമിക്കുമ്പോൾ, പാകിസ്താൻ ഇപ്പോഴും ഭീകരത വളർത്തുന്നു എന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തീവ്രവാദത്തെയും അതിർത്തി കടന്നുള്ള അധിനിവേശങ്ങളെയും ഇന്ത്യ ഇനി ഒരുതരത്തിലും സഹിക്കില്ലെന്ന കൃത്യവും വ്യക്തവുമായ നിലപാടാണ് കാർഗിൽ വിജയദിനത്തിൽ ദ്രാസിലെ മണ്ണിൽ നിന്ന് പ്രതിരോധമന്ത്രി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

