ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ സുരക്ഷാ കാര്യങ്ങൾ ചെയ്യുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സേനകളുടെയും മേധാവിമാരുടെ യോഗം വിളിച്ചു. സംയുക്ത സേനാ മോധവി ബിപിൻ റാവത്ത്്, ഇന്ത്യൻ വ്യോമസേന, കരസേന, നാവികസേന മേധാവിമാർ എന്നിവരാണ് സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കുന്നത്. നിർണായക യോഗത്തിൽ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്നുണ്ട്.
കിഴക്കൻ ലഡാക്കിൽ നീണ്ടുനിന്ന അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി മോസ്കോയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ തീരുമാനിച്ചിരുന്നു. സംഘർഷ മേഖലയിെല സൈനിക പിൻമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമവായത്തിയ ചർച്ചക്ക് പിന്നാലെയാണ് പ്രതിരോധ മന്ത്രി സുരക്ഷാ അവലോകന യോഗം വിളിച്ചിരിക്കുന്നത്.
സൈനിക നീക്കം വേഗത്തിലാക്കുക, അതിർത്തി സംബന്ധിച്ച ഉഭയകക്ഷി കരാറുകൾ പാലിക്കുക, പ്രശ്ന പരിഹാരത്തിന് നയതന്ത്ര - സൈനിക തലത്തിലെ ശ്രമങ്ങൾ തുടരുക, സമാധാനവും സ്ഥിരതയും കാത്തുസൂക്ഷിക്കുക, സംഘർഷത്തിലേക്ക് പോകാതെ തർക്കങ്ങൾ ഒഴിവാക്കുക എന്നിങ്ങനെ അഞ്ച് വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരിക്കുന്നത്.
അതേമസയം, യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള ബ്രിഗേഡ് കമാൻഡേഴ്‌സ് തല ചർച്ചകൾ വെള്ളിയാഴ്ചയും ചുഷുളിൽ തുടരും.