അഫ്റസൂലിനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ കുറ്റബോധമില്ല; ജയിലിൽ നിന്ന് ശംഭുലാലിന്‍റെ വിഡിയോ
text_fieldsരാജസ്ഥാൻ: ബംഗാൾ സ്വദേശിയായ അഫ്റസൂൽ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് ജയിലിൽ കഴിയുന്ന പ്രതി ശംഭുലാൽ. ജോധ്പൂരിലെ സെൻട്രൽ ജയിലിൽ കഴിയുന്ന ശംഭുലാൽ അനധികൃതമായെടുത്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോയിൽ മുസ്ലിം വിദ്വേഷത്തെ കുറിച്ചാണ് ഇയാൾ സംസാരിക്കുന്നത്. തന്‍റെ ജീവന് ജയിലിൽ ഭീഷണിയുണ്ടെന്നും ശംഭുലാൽ ചൂണ്ടിക്കാട്ടുന്നു.
അധികൃതർ വളരെ സുരക്ഷിതമായ ജയിലിലാണ് തന്നെ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം വസുദേവ് ബ്രാഹ്മൺ എന്ന ഒരു തടവുകാരൻ വന്ന് ഇസ്ലാമിനെ വിമർശിക്കുകയും തന്നോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, തനിക്ക് ഇതിൽ സംശയമുണ്ട്. അയാൾ ബ്രാഹ്മണനല്ലെന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞു. അയാൾ ജിഹാദിയാണെന്ന് കരുതുന്നതെന്നും തന്നെ അവർ കൊലപ്പെടുത്തുമെന്നും വിഡിയോയിലുണ്ട്.
ജയിലിനുള്ളിൽവെച്ച് ഷൂട്ട് ചെയ്ത വിഡിയോയിൽ അഫ്റസൂൽ ഖാനെ കൊലപ്പെടുത്തിയതിൽ കുറ്റബോധമില്ലെന്ന് ഇയാൾ ആവർത്തിക്കുന്നു. മൊബൈലിൽ ചിത്രീകരിച്ച വിഡിയോയാണ് പുറത്തിറങ്ങിയത്. ഇതിനായി നേരത്തെ തയാറാക്കിയ കുറിപ്പ് നോക്കിയാണ് ശംഭുലാൽ സംസാരിക്കുന്നത്. സംസാരിക്കുമ്പോൾ ചെവിയിൽ ഇയർഫോണും ഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, വിഡിയോ ചിത്രീകരിച്ചെന്ന പറയപ്പെടുന്ന മൊബൈൽ ഫോൺ ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു. മറ്റൊരാളുടെ ഫോൺ ഉപയോഗിച്ചാവും ശംഭുലാൽ വിഡിയോ ചിത്രീകരിച്ചത്. എന്നാൽ, അയാളുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം ശരിയല്ലെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബർ ആറിനാണ് ഇതര സംസ്ഥാന തൊഴിലാളിയായ അഫ്റസുൽ ഖാനെ മഴുകൊണ്ട് വെട്ടി തീയിട്ടു കൊന്നത്. പരിചയക്കാരിയായ യുവതിയെ ലൗ ജിഹാദിലൂടെ മതംമാറ്റാൻ അഫ്രസുൽ ശ്രമിച്ചുവെന്നായിരുന്നു ക്രൂരമായ െകാലപാതകത്തിയതിന് കാരണമായി പ്രതി ശംഭുലാൽ പൊലീസിനോട് പറഞ്ഞിരുന്നത്.
പശ്ചിമ ബംഗാളിലെ മാല്‍ഡ സ്വദേശിയായ അഫ്റസൂൽ രാജ്സമന്തില്‍ കരാര്‍ തൊഴിലാളിയായിരുന്നു. കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചു വരുകയായിരുന്ന ഇയാൾക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്റസൂലിനെ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.