രാജസ്ഥാൻ: കോൺഗ്രസിൽ ചേർന്ന ആറ് ബി.എസ്.പി എം.എൽ.എമാർക്കും സ്പീക്കർക്കും ഹൈക്കോടതിയുടെ നോട്ടീസ്
text_fieldsജയ്പൂർ: നേരത്തെ കോൺഗ്രസിൽ ചേർന്ന ആറ് ബി.എസ്.പി എം.എൽ.എമാർക്കും സ്പീക്കർക്കും രാജസ്ഥാൻ ഹൈക്കോടതിയുടെ നോട്ടീസ്. ബി.എസ്.പി.യും ബി.ജെ.പിയും നൽകിയ ഹരജികളിലാണ് നടപടി. ആഗസ്റ്റ് 11 നകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ആഗസ്റ്റ് 14 ന് സഭാ സമ്മേളനം ചേരാനാണ് ഗവർണർ അനുമതി നൽകിയിട്ടുള്ളത്. അശോക് ഗെഹ്ലോട്ടിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിെൻറ ഭാവി നിർണയിക്കപ്പെടുന്ന സഭാ സമ്മേളനമാണ് വരാനിരിക്കുന്നത്. അതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
അശോക് ഗെഹ്ലോട്ടിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെതിരെ ഉപമുഖ്യമന്ത്രിയും പി.സി.സി പ്രസിഡൻറുമായ സചിൻ പൈലറ്റിെൻറ നേതൃത്വത്തിൽ പരസ്യമായ വിമത നീക്കം ആഴ്ചകൾക്ക് മുമ്പാണ് തുടങ്ങിയത്. തന്നെ പിന്തുണക്കുന്ന 18 കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലേക്ക് സചിൻ പൈലറ്റ് മാറ്റിയിട്ടുണ്ട്. എന്നാൽ, സഭയിൽ ഇപ്പോഴും ഭൂരിപക്ഷം ഉണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. അവിശ്വാസ നീക്കമുണ്ടായാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ഗെഹ്ലോട്ട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ ആവശ്യം നിരസിച്ച ഗവർണർ, ആഗസ്റ്റ് 14 ന് സഭ ചേരാൻ അനുവാദം നൽകിയിരുന്നു.
നേരത്തെ കോൺഗ്രസിൽ ചേർന്ന ബി.എസ്.പി എം.എൽ.എമാർ അയോഗ്യരാകുകയോ വോട്ടവകാശം നഷ്ടപ്പെടുകയോ ചെയ്താൽ ഗെഹ്ലോട്ട് സർക്കാറിന് ഭൂരിപക്ഷം തെളിയുക്കുക പ്രയാസകരമാകും. 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 101 അംഗങ്ങളുടെ പിന്തുണ വേണം. 19 േകാൺഗ്രസ് എം.എൽ.എമാരാണ് വിമത പക്ഷത്തുള്ളത്. കോൺഗ്രസിൽ ലയിച്ച ബി.എസ്.പി എം.എൽ.എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയില്ലാതെ 200 അംഗ സഭയിൽ ഗെഹ്ലോട്ട് സർക്കാറിന് ഭൂരിപക്ഷം നേടാനാകില്ല. വിമതരെ അയോഗ്യരാക്കി കേവല ഭൂരിപക്ഷ സംഖ്യ കുറക്കുകയാണ് ഗെഹ്ലോട്ട് സർക്കാറിന് മുന്നിലുള്ള മറ്റൊരു വഴി. എന്നാൽ, വിമത നീക്കത്തിന് കേന്ദ്രത്തിലെ ബി.ജെ.പിയുടെ പരോക്ഷ സഹായം ലഭിക്കുന്നതിനാൽ വിമതരെ അയോഗ്യരാക്കുന്ന നീക്കം വിജയിക്കാനുള്ള സാധ്യത കുറവാണ്.
പ്രതികരിക്കാൻ ശരിയായ സമയം കാത്തിരിക്കുകയായിരുന്നു എന്നാണ് കോടതിയിൽ നൽകിയ ഹരജി സംബന്ധിച്ച ബി.എസ്.പി നേതാവ് മായാവതി പറഞ്ഞത്. നിയമസഭാ സമ്മേളനം വരെ എം.എൽ.എമാരെ ഹോട്ടലുകളിൽ പാർപ്പിച്ച് നിലവിലുള്ള പിന്തുണയിൽ ചോർച്ചയില്ലെന്ന് ഉറപ്പാക്കാനുള്ള കോൺഗ്രസ് ശ്രമത്തിനിടെയാണ് കോടതിയുടെ ഇടപെടൽ എന്നതും പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.