അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ പോരാടുമെന്ന്; ബി.ജെ.പി നേതാവ് പാർട്ടി വിട്ടു
text_fieldsജയ്പുർ: നേതൃത്വത്തെ നിശിതമായി വിമർശിച്ച് രാജസ്ഥാനിൽ മുതിർന്ന ബി.ജെ.പി നേതാവ് പാർട്ടിയിൽനിന്ന് രാജിവെച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ഇതിനെതിരെ പോരാടുമെന്നും ബി.ജെ.പി വിട്ട ഘൻശ്യാം തിവാരി എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അടിയന്തരാവസ്ഥയെക്കാൾ കൂടുതൽ അപകടകരമാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് അടിയന്തരാവസ്ഥക്കും ഞാൻ സാക്ഷിയാണ്. 1975ൽ ഇന്ധിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ വാർഷിക ദിനമായ ജൂൺ 25ന് ബി.ജെ.പി കറുത്ത ദിനമായി ആചരിക്കുന്നത് നല്ലതാണ്. ഇപ്പോൾ അടിയന്തരാവസ്ഥ സാധ്യമല്ല. കഴിഞ്ഞ നാലു വർഷമായി രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂെടയാണ് കടന്നുപോകുന്നത്. അധികാരത്തിനുവേണ്ടി ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമർത്തുന്നതിനെ തടയും. രാജസ്ഥാനിൽ ബി.ജെ.പിയെ വോട്ടുചെയ്ത് അധികാരത്തിലേറ്റിയവർ വഞ്ചിക്കപ്പെട്ടുവെന്നാണ് വിശ്വസിക്കുന്നത്. തെൻറ മകൻ അഖിലേഷ് സ്ഥാപിച്ച ഭാരത് വാഹിനി പാർട്ടിയുെട സ്ഥാനാർഥിയായി രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ സെൻഗനേർ മണ്ഡലത്തിൽ മത്സരിക്കുമെന്നും ഘൻശ്യാം തിവാരി പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജയുടെ ഭരണത്തെ രൂക്ഷമായി വിമർശിക്കുന്ന നേതാവാണ് തിവാരി. കർഷകരുടെ പ്രശ്നങ്ങൾ, ഉന്നത ജാതിക്കാരുടെ സംവരണം, അഴിമതി എന്നീ വിഷയങ്ങളിൽ ഇദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു. രാജസ്ഥാൻ ബി.ജെ.പി മാഫിയകളുടെയും മുഖസ്തുതിക്കാരുടെയും ഇടമായെന്നും കഴിവുള്ളവരെ ഒതുക്കുകയാണെന്നും തുറന്നടിച്ച ഇദ്ദേഹത്തോട് ബി.ജെ.പി ദേശീയ അച്ചടക്ക സമിതി വിശദീകരണം തേടിയിരുന്നു. ഭാരത് വാഹിനി നിയമസഭ തെരഞ്ഞെടുപ്പിൽ 200 മണ്ഡലങ്ങളിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഘൻശ്യാം തിവാരി ബി.ജെ.പി കേന്ദ്ര പ്രവർത്തക സമിതി അംഗമാണ്. ഇദ്ദേഹം നേരത്തെ നിയമസഭ പ്രതിപക്ഷ ഉപനേതാവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.