രാജഗോപാലിന്റെ പാസ്പോർട്ട്; കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
text_fieldsആർ. രാജഗോപാൽ
ന്യൂഡൽഹി: എസ്.ഐ.ആറിൽ വോട്ടു വെട്ടിമാറ്റി ടെലഗ്രാഫ് മുൻ എഡിറ്ററും മലയാളിയുമായ ആർ. രാജഗോപാലിന്റെ പാസ്പോർട്ട് തടഞ്ഞ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കോൺഗ്രസും തൃണമുൽ കോൺഗ്രസും സി.പി.എമ്മും നടപടിയെ അപലപിച്ചു. രാജ്യം എത്തിപ്പെട്ട യുക്തിരാഹിത്യത്തിന്റെ തലം പ്രതിഫലിപ്പിക്കുന്നതാണ് രാജഗോപാലിന്റെ പാസ്പോർട്ട് നിഷേധമെന്ന് കോൺഗ്രസ് രാജ്യസഭാ എം.പിയും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ വിവേക് ഠംഗ കുറ്റപ്പെടുത്തി. നമ്മുടെ പൂർവ പിതാക്കൾ സ്ഥാപിച്ച നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമെന്ന പേര് നീക്കാൻ തീരുമാനിച്ചുറച്ചിരിക്കുകയാണോ സർക്കാറെന്ന് അദ്ദേഹം ചോദിച്ചു. ഞെട്ടിക്കുന്ന നടപടിയാണിതെന്ന് തൃണമുൽ കോൺഗ്രസ് എം.പി സാഗരിഗ ഘോഷ് വിമർശിച്ചു. ടെലിഗ്രാഫിന്റെ മുൻ എഡിറ്റർക്ക് ഇത് സംഭവിക്കുമെങ്കിൽ ഇത്രയും വിഭവങ്ങളില്ലാത്ത മനുഷ്യരുടെ കാര്യമെന്തായിരിക്കുമെന്ന് സാഗരിഗ ഘോഷ് ചോദിച്ചു.
എസ്.ഐ.ആറിന്റെ വൃത്തികെട്ട വിഷപ്പല്ല് വീണ്ടുമൊരിക്കൽ കൂടി പുറത്ത് വന്നെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി കുറ്റപ്പെടുത്തി. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന ഒറ്റക്കാരണത്താൽ രാജ്യത്തെ പ്രശസ്തനായ മാധ്യമപ്രവർത്തകന് പാസ്പോർട്ട് പുതുക്കാനാകുന്നില്ലെന്നും അധികാരത്തിലിരിക്കുന്നവർ ജനങ്ങളുടെ അവകാശങ്ങൾ കൊണ്ട് കളിക്കുകയാണെന്നും ബേബി തുടർന്നു.
പാസ്പോർട്ട് പുതുക്കി നൽകാത്തതിനെ തുടർന്ന് ഏപ്രിലിൽ സാൻഫ്രാസിസ്കോയിൽ നടന്ന ഏക മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ രാജഗോപാലിന് കഴിഞ്ഞിരുന്നില്ല. 2026 മാർച്ചിലാണ് കൊൽക്കത്തയിലെ ബാലിഗഞ്ച് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് രാജഗോപാലിന്റെ പേര് നീക്കം ചെയ്തത്. എസ്.ഐ.ആർ സമയത്ത് 2002-ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റേയോ അന്തരിച്ച പിതാവിന്റെയോ പേര് കണ്ടെത്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. എന്നാൽ ഇതിന് പകരമുള്ള രേഖയായി ചോദിച്ച മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടും അന്തിമ പട്ടികയിൽ നിന്ന് വെട്ടിമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

