വനിതയുടെ കരം ഗ്രഹിച്ച രാഹുലും ബി.ജെ.പിയുടെ ആധിയും
text_fieldsഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് പുതുജീവൻ നൽകാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയതിനെ തുടർന്ന് ഭരണകക്ഷിയായ ബി.ജെ.പി ഏതുവിധേനയും തിരിച്ചടിക്കാൻ ശ്രമങ്ങൾ തുടങ്ങി. നവംബർ 28ന് തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്ത് രാഹുൽ മൂന്നുതവണ പര്യടനത്തിനെത്തിക്കഴിഞ്ഞു.
പെങ്കടുക്കുന്ന പരിപാടികളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെയും കടന്നാക്രമിക്കുന്ന രാഹുൽ ശൈലി വിജയം കാണുന്നു എന്നതിെൻറ തെളിവായി, അദ്ദേഹം പെങ്കടുക്കുന്ന പരിപാടികളിലെല്ലാം വൻ ജനക്കൂട്ടമാണ് എത്തുന്നത്. ഇതിന് മറുപടിയായി നരേന്ദ്ര മോദിയെതന്നെ രംഗത്തിറക്കി ബി.ജെ.പി തിരിച്ചടി തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച ജനപങ്കാളിത്തം ഇല്ലാതായത് സംസ്ഥാന ഘടകത്തെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. രാഹുലിെൻറയും മോദിയുടെയും പരിപാടികളിലെ ജനപങ്കാളിത്തം ആളുകൾ താരതമ്യം ചെയ്യാൻ തുടങ്ങിയതോടെ, നിലവാരം വിട്ടുള്ള പ്രചാരണങ്ങൾക്കു വരെ എതിരാളികൾ മുതിർന്നതായാണ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും പുതിയ വാർത്തകൾ. പൊതു പരിപാടിയിൽ വെച്ച്, നിവേദനം നൽകാൻ വന്ന വനിതക്ക് രാഹുൽ കൈ കൊടുത്തതിെൻറ ചിത്രം പ്രചരിപ്പിച്ച് അധിക്ഷേപകരമായ പ്രചാരണമാണ് ഏതാനും ദിവസമായി സംസ്ഥാനത്ത് നടക്കുന്നത്.
ആദിവാസി ഭൂമി അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന, മലയാളിയായ പി.വി. രാജഗോപാൽ നയിക്കുന്ന ഏകത പരിഷത്തിെൻറ മൊറേനയിൽ നടന്ന ചടങ്ങിലുണ്ടായ സംഭവമാണ് മോശം പരാമർശങ്ങളോടെ രാഹുലിനെതിരായി പ്രചരിപ്പിക്കുന്നത്. ബിഹാറിലെ പട്ന സ്വദേശിനിയായ പ്രസ്തുത വനിതയെ ഇൗ ലേഖകൻ നേരിട്ടുകണ്ടു സംസാരിച്ചതോടെയാണ്, രാഹുലിനെതിരെ ഒരു അവസരവും പാഴാക്കരുതെന്ന ബി.ജെ.പിയുടെ തന്ത്ര കുതന്ത്രങ്ങളുടെ ആഴം അറിയാനായത്.
ഗ്യന്ധി ദേവിയെന്ന് പേരുള്ള അവരുടെ വാക്കുകൾ കേൾക്കുക: ‘‘ഏകത പരിഷത്തിെൻറ ചടങ്ങിൽവെച്ച്, ഞങ്ങളുടെ ഭൂമി പ്രശ്നങ്ങളെപ്പറ്റി രാഹുൽജിയെ അറിയിക്കുകയായിരുന്നു. ശ്രദ്ധയോടെ കേട്ട അദ്ദേഹത്തിനു മുന്നിൽ ആദിവാസി മേഖലയിലെ പട്ടിണിയും വിവരിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പും നൽകി.’’ രാഹുൽ മോശമായി പെരുമാറിയെന്ന് പ്രചരിക്കുന്നുവല്ലോ എന്ന എെൻറ ചോദ്യത്തിന് ഗ്യന്ധി ദേവി രോഷത്തോടെ പറഞ്ഞത് ‘‘മാന്യനും ഹൃദയാലുവുമായ വ്യക്തിയാണ് രാഹുൽജി’’ എന്നായിരുന്നു.
അതേസമയം, ആദിവാസി ഭൂ അവകാശത്തിനായി ഡൽഹിയിലേക്ക് മാർച്ച് നടത്താനിരുന്ന എകത പരിഷത്ത്, രാഹുലുമായി നടത്തിയ ആശയവിനിമയത്തിനു ശേഷം മാർച്ച് നിർത്തിവെച്ചിട്ടുണ്ട്.
മൊറേനക്കു ശേഷം ജബൽപുരിൽ നർമദ പൂജ നടത്തിയ രാഹുൽ അവിടെ നടന്ന റോഡ് ഷോക്കിടെ വഴിയരികിൽ നിന്ന കുട്ടികൾക്ക് ‘പറക്കും ചുംബനം’ നൽകുന്നതിെൻറ വിഡിയോകളും എതിരാളികൾ ഇപ്പോൾ മോശം കമൻറുകളുടെ അകമ്പടിയോടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതെല്ലാം ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും വില കുറഞ്ഞ പ്രചാരവേലയുടെ ഭാഗമാണെന്നാണ് കോൺഗ്രസ് വക്താവ് പങ്കജ് ചതുർവേദി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.