‘യുവാക്കളുടെ ഭാവി തകർത്തത് നിങ്ങളാണ്’ -മോദിക്ക് രാഹുലിന്റെ മറുപടി; രാജിയില്ലാതെ പിന്മാറില്ലെന്ന് സി.ജെ.പിയും
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ, ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം തള്ളി സി.ജെ.പി (കോക്രോച്ച് ജനത പാർട്ടി). ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെടുന്നവർക്ക് വേഗത്തിൽ കർശന ശിക്ഷ ഉറപ്പാക്കാനാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതെന്നും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് സർക്കാറിന്റെ മുൻഗണനയെന്നുമാണ് മോദി ഇന്ന് രാവിലെ ‘എക്സി’ൽ കുറിച്ചത്.
എന്നാൽ, യുവാക്കളുടെ ഭാവി തകർത്തത് നിങ്ങളാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മോദിക്ക് മറുപടി നൽകി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ഇടയാക്കിയെന്നും ഉത്തരവാദികളായവരെ സംരക്ഷിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ ആവർത്തിച്ച രാഹുൽ ഗാന്ധി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, വിദ്യാർഥികളോട് മാപ്പുപറയൽ, പ്രതിഷേധക്കാർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്നും കൂട്ടിച്ചേർത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്ന് മാത്രമാണ്, പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് സി.ജെ.പി സമൂഹമാധ്യമങ്ങളിലൂടെ മറുപടി നൽകിയത്. രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി പ്രതിനിധി അശുതോഷ് റങ്കയും വ്യക്തമാക്കി. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭം രാജ്യവ്യാപകമായ പ്രസ്ഥാനമായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഏകദേശം ഒന്നര മാസം മുമ്പ് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തെ ഉണർത്തുകയാണ് ചെയ്തത്. ജന്തർ മന്തറിൽ ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ സമരത്തിന് പിന്തുണ നൽകുന്നുണ്ട്.
സർക്കാരുമായി ചർച്ചക്ക് തയാറാണ്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമായിരിക്കെ സമയം പാഴാക്കുന്നത് എന്തിനാണ്? കേന്ദ്രമന്ത്രിയെ സസ്പെൻഡ് ചെയ്യാൻ കഴിയില്ലെങ്കിൽ രാജിവെപ്പിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണം. ചർച്ച എന്തിനെക്കുറിച്ചാണ്? എന്നും അശുതോഷ് റങ്ക ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

