നെഹ്റു സ്റ്റേഡിയത്തിന് അനുമതി നൽകിയില്ല; രാഹുൽ ഗാന്ധിയുടെ ‘ഛാത്രോൻ കി ഗൂഞ്ച്’ മാറ്റിവച്ചു
text_fieldsഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പരിപാടി നടത്താൻ മധ്യപ്രദേശ് സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കാനിരുന്ന ‘ഛാത്രോൻ കി ഗൂഞ്ച്’ മാറ്റിവച്ചു. സെപ്റ്റംബർ 12ന് നടത്താനിരുന്ന വിദ്യാർഥി സംവാദ പരിപാടി സെപ്റ്റംബർ 19ന് നടത്താനാണ് തീരുമാനം.
മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് തീയതി മാറ്റിവെക്കൽ പ്രഖ്യാപിച്ചത്. സ്റ്റേഡിയത്തിന് പകരം മറ്റൊരു വേദി കണ്ടെത്തി പരിപാടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നെഹ്റു സ്റ്റേഡിയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജിതു പട്‌വാരി നേരത്തെ മുഖ്യമന്ത്രി മോഹൻ യാദവിന് കത്തയച്ചിരുന്നു. രാജ്യത്തിന്റെ ഭാവി, യുവാക്കളുടെ സ്വപ്നങ്ങൾ, വിദ്യാഭ്യാസത്തിനുള്ള അവകാശം, വിദ്യാഭ്യാസ സംവിധാനത്തിന്റെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പൊതുസംവാദമാണ് രാഹുൽ ഗാന്ധിയുടെ പരിപാടിയെന്നും ഇത് സാധാരണ രാഷ്ട്രീയ പരിപാടിയല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇൻഡോർ മുനിസിപ്പൽ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയത്തിൽ പരിപാടിക്ക് അനുമതി നൽകിയില്ല. മധ്യപ്രദേശ് ഹൈകോടതിയുടെ ഉത്തരവ് പ്രകാരം സ്റ്റേഡിയത്തിൽ കായിക പ്രവർത്തനങ്ങൾക്കും സംസ്ഥാനതല സർക്കാർ പരിപാടികൾക്കും മാത്രമാണ് അനുമതി നൽകാൻ കഴിയുകയെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ പറഞ്ഞു.
പരിപാടിയിൽ 50,000 വിദ്യാർഥികളെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നത്. ഇൻഡോറിനും സമീപ പ്രദേശങ്ങൾക്കും പുറമെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികളെ പരിപാടിയിലെത്തിക്കാനാണ് പാർട്ടി പദ്ധതിയിട്ടത്. വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള കോൺഗ്രസിന്റെ രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമാണ് ‘ഛാത്രോൻ കി ഗൂഞ്ച്’. പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച, വർധിച്ച വിദ്യാഭ്യാസ ചെലവ്, സർക്കാർ നിയമനങ്ങളിലെ ക്രമക്കേടുകൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയിൽ ഉയർത്തി കാട്ടുന്നത്. കോട്ട, ഡെറാഡൂൺ, പ്രയാഗ്‌രാജ്, പൂണെ തുടങ്ങിയ നഗരങ്ങളിൽ ഇതിനകം പരിപാടി സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

