Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലക്ഷക്കണക്കിന് വിദ്യാർഥികൾ വഞ്ചിക്കപ്പെട്ടു’: സി.ബി.എസ്.ഇ പരീക്ഷാ പേപ്പറുകൾ സ്കാൻ ചെയ്തത് മൊബൈലിലെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
‘ലക്ഷക്കണക്കിന് വിദ്യാർഥികൾ വഞ്ചിക്കപ്പെട്ടു’: സി.ബി.എസ്.ഇ പരീക്ഷാ പേപ്പറുകൾ സ്കാൻ ചെയ്തത് മൊബൈലിലെന്ന് രാഹുൽ ഗാന്ധി
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: സി.ബി.എസ്.ഇ മൂല്യനിർണ്ണയ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സ്കാൻ ചെയ്തതെന്നും ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എക്സിലൂടെ ആരോപിച്ചു.

ടെണ്ടർ വ്യവസ്ഥകളിൽ അട്ടിമറി നടത്തി ഒരു പ്രത്യേക കമ്പനിക്ക് കരാർ ഒപ്പിച്ചു നൽകാൻ സി.ബി.എസ്.ഇ ഒത്തുകളിച്ചതായാണ് ആരോപണം. ഝാർഖണ്ഡിൽ നിന്നുള്ള സാർത്ഥക് സിദ്ധാന്ത് എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി സെൻട്രൽ പബ്ലിക് പ്രൊക്യുർമെന്റ് പോർട്ടലിലെ രേഖകൾ പരിശോധിച്ച് പുറത്തുവിട്ട വിവരങ്ങൾക്ക് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കരാർ ലഭിച്ച 'കോഎംപ്റ്റ്' (COEMPT) എന്ന കമ്പനി മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പരീക്ഷാ പേപ്പറുകൾ സ്കാൻ ചെയ്തതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ‘സി.ബി.എസ്.ഇ യുടെ മേയ് 2025ലെ ടെണ്ടർ പ്രകാരം ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിച്ച്, 300 ഡി.പി.ഐ (DPI) വ്യക്തതയിൽ വേണമായിരുന്നു ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ. എന്നാൽ ആഗസ്റ്റിൽ പുറത്തിറക്കിയ പുതുക്കിയ ടെണ്ടറിൽ ഈ വ്യവസ്ഥകളെല്ലാം അട്ടിമറിക്കപ്പെട്ടു. സ്കാനറുകളുടെ നിലവാരം കുറക്കുകയും വ്യക്തത 200 ഡി.പി.ഐ ആയി നിശ്ചയിക്കുകയും ചെയ്തു’ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

പരീക്ഷാ പേപ്പറുകളിലെ അവ്യക്തതയും പേജുകൾ നഷ്ടപ്പെട്ടതുമെല്ലാം വെറുമൊരു സാങ്കേതിക പിഴവല്ലെന്നും, ഒരു പ്രത്യേക വെണ്ടർക്ക് വേണ്ടി ടെണ്ടർ വ്യവസ്ഥകൾ മാറ്റിയെഴുതിയതിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18.5 ലക്ഷം കുട്ടികളുടെ ഭാവി വെച്ചാണ് പന്താടിയതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമിതിനെതിരെ മൗനം പാലിക്കുന്നത് കുറ്റകരമായ പങ്കാളിത്തമാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

തുടർച്ചയായ മൂന്ന് ടെണ്ടർ നടപടികളിലൂടെ സാങ്കേതിക യോഗ്യതകളിൽ ഇളവ് വരുത്തിയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഎംപ്റ്റ് എഡ്യൂടെക് എന്ന കമ്പനിക്ക് കരാർ നൽകിയതെന്ന് വിദ്യാർഥിയായ സാർത്ഥക് സിദ്ധാന്ത് രേഖകൾ സഹിതം വ്യക്തമാക്കുന്നു. ഈ മാറ്റങ്ങളെല്ലാം കമ്പനിയുടെ പ്രൊഫൈലിന് അനുയോജ്യമായ രീതിയിലാണ് വരുത്തിയതെന്നും ആരോപണമുണ്ട്.

ഓൺ-സ്‌ക്രീൻ മാർക്കിങ് പോർട്ടലിലെ സാങ്കേതിക തകരാറുകളും ഉത്തരക്കടലാസ് പരിശോധനയിലെ ക്രമക്കേടുകളും വലിയ വിവാദമായ പശ്ചാത്തലത്തിൽ കോഎംപ്റ്റ് കമ്പനിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് സി.ബി.എസ്.ഇ.

പോർട്ടലിലെ തകരാറുകൾ സി.ബി.എസ്.ഇ അധികൃതർ റിപ്പോർട്ട് ചെയ്ത് ഓരോ 15 മിനിറ്റ് വൈകുമ്പോഴും 1 ലക്ഷം രൂപ വീതം പിഴ ഈടാക്കും. ടെണ്ടർ വ്യവസ്ഥകൾ ലംഘിച്ചതിന് കമ്പനിയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് തടഞ്ഞുവെക്കാനും കരാർ റദ്ദാക്കാനും സി.ബി.എസ്.ഇക്ക് അധികാരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi says CBSE answer sheets scanned using mobile phones: 'This is fraud'
Next Story