രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; സോണിയാ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി
text_fieldsമന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
ന്യൂഡൽഹി: വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും രാത്രി വിട്ടയച്ചു. നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
കസ്റ്റഡിയിൽ എടുത്ത് മൂന്ന് മണിക്കൂറിനുശേഷമാണ് വിട്ടയച്ചത്. മറ്റു കോൺഗ്രസ് നേതാക്കളെയും വിട്ടയച്ചിട്ടുണ്ട്. പ്രിയങ്കയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലും രാഹുലിനെ ഛത്രസാൽ സ്റ്റേഡിയത്തിലുമാണ് കരുതൽ തടങ്കലിൽ വെച്ചിരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മാതാവുമായ സോണിയ ഗാന്ധി മന്ദിർ മാർഗ് സ്റ്റേഷനിലെത്തി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇവിടേക്കും കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു. സോണിയ പൊലീസ് സ്റ്റേഷനിൽനിന്ന് പോയതിനു പിന്നാലെയാണ് പ്രിയങ്കയെ വിട്ടയച്ചത്.
പ്രതിഷേധം തുടരുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കൈകൾ കൂട്ടിക്കെട്ടി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. രാഹുൽ ഗാന്ധിയുടെ മുഖത്ത് മുറിവേറ്റു. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തിൽ നിന്നുള്ള മുഴുവൻ എം.പിമാരും ഡൽഹി സന്ദർശനത്തിനെത്തിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും സമരത്തിൽ പങ്കാളികളായി.
കോക്രോച്ച് ജനതാ പാർട്ടിയുടെ ആഹ്വാനത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികളെ അതിക്രൂരമായി നേരിട്ട സംഭവത്തിൽ മോദി മറുപടി പറയണമെന്നാവശ്യപ്പെട്ട് മറ്റു കോൺഗ്രസ് നേതാക്കളെയും എം.പിമാരെയും കൂട്ടി ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിലെത്തി ധർണ ആരംഭിച്ചത്.
മുൻകൂട്ടി പ്രഖ്യാപിക്കാത്ത സമരത്തിൽ അമ്പരന്ന സർക്കാർ ചർച്ചക്കായി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങിനെ അയച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനോടൊപ്പം എത്തിയ കേന്ദ്രമന്ത്രി, രാഹുൽ ഗാന്ധിയുമായി ഏതാനും മിനിറ്റുകൾ സംസാരിച്ച ശേഷം മടങ്ങി. ധർണ തുടരാൻ തീരുമാനിച്ചതോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പല വഴികളിലൂടെ വരാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ബാരിക്കേഡുകൾ വെച്ച് പൊലീസ് തടഞ്ഞു.
നേതാക്കളുടെ അറസ്റ്റിൽ സംസ്ഥാനത്തടക്കം വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറി. കെ.പി.സി.സിയുടെ നേതൃത്വത്തിൽ ലോക് ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എം. ലിജു, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ഒ.ജെ. ജനീഷ്, മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

