നോട്ടുനിരോധനം പോലെ പൗരത്വ നിയമം ദരിദ്രർക്ക് ചുമത്തുന്ന നികുതി -രാഹുൽ
text_fieldsറായ്പൂർ: നോട്ടുനിരോധത്തിൽ കണ്ടപോലെ, രാജ്യത്തെ ദരിദ്രർക്കുള്ള പുതിയ ‘നികുതി’യാണ് ദേശീയ ജനസംഖ്യ രജിസ്റ്ററും (എൻ.പി.ആർ) ദേശീയ പൗരത്വപ്പട്ടികയും (എൻ.ആർ.സി) എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2016ലെ നോട്ടുനിരോധ കാലത്ത് പാവപ്പെട്ടവർ അനുഭവിച്ച അതേ യാതനകൾ എൻ.ആർ.സിയിലും എൻ.പി.ആറിലും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തിസ്ഗഢിൽ ദേശീയ ട്രൈബൽ നൃത്തമേളയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ റായ്പൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
നോട്ടുനിരോധനം പാവപ്പെട്ടവെൻറ മേൽ ചുമത്തിയ നികുതിയായിരുന്നു. നോട്ടു നിരോധ കാലത്ത് ബാങ്കുകളിൽനിന്ന് പണം പിൻവലിക്കാനായില്ല. എല്ലാ പണവും പതിനഞ്ചോ ഇരുപതോ കോടീശ്വരൻമാരുടെ പോക്കറ്റിലെത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എൻ.പി.ആറും എൻ.ആർ.സിയും ഇതേ അവസ്ഥയാണുണ്ടാക്കുക.
പാവപ്പെട്ടവർക്ക് തങ്ങളുടെ രേഖകളുമായി ഓഫിസർമാർക്ക് അരികിൽ എത്തി, പേരുകളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിൽപോലും വൻ തുക കൈക്കൂലി നൽകേണ്ടി വരും. ഇങ്ങനെ പാവപ്പെട്ടവെൻറ കീശയിൽനിന്ന് ചോർത്തുന്ന കോടിക്കണക്കിന് രൂപ അതേ കോടീശ്വരൻമാരുടെ കൈകളിലെത്തും. മുമ്പ് ഒമ്പത് ശതമാനത്തോളം വളർന്നിരുന്ന സമ്പദ്വ്യവസ്ഥ ഇപ്പോൾ നാലിലേക്ക് താഴ്ന്നു. ഇതുതന്നെ സംശയാസ്പദ കണക്കാണ്. മുമ്പുണ്ടായിരുന്ന മാനദണ്ഡംവെച്ച് കണക്കു കൂട്ടുകയാണെങ്കിൽ വളർച്ച നിരക്ക് 2.50 ശതമാനം മാത്രമേ കാണൂ -അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച രാഹുൽ, നരേന്ദ്ര മോദിക്ക് ഒന്നും മനസ്സിലാകുന്നില്ലെന്നും ആരോപിച്ചു. ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. രാജ്യം അക്രമത്തിെൻറ പിടിയിലാണ്. സ്ത്രീകൾക്ക് സ്വതന്ത്രമായി രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മുമ്പ് പ്രധാനമന്ത്രി പരിഹസിക്കാനായിരുന്നു സമയം ചെലവഴിച്ചിരുന്നത്. എന്നാൽ, ഇന്ന് തെൻറ ഉത്തരവാദിത്തം നിർവഹിക്കാനാവാതെ നിൽക്കുന്ന പ്രധാനമന്ത്രിയെ ആണ് കാണാൻ കഴിയുന്നത്. രാജ്യത്തിൻറ സമയമാണ് ഇങ്ങെന പാഴായിപ്പോകുന്നതെന്ന് രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.