'വിദ്യാർഥികളെ ഭീഷണിപ്പെടുത്തരുത്'; പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ സർവകാലാശാലക്കെതിരെ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ജന്തർമന്തറിലെ സി.ജെ.പി പ്രകടനങ്ങളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും വിട്ടുനിൽക്കണമെന്ന ആവശ്യപ്പെട്ട് ഡൽഹി സർവകലാശാല പുറത്തിറക്കിയ നിർദേശത്തെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർവകലാശാല ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നതിൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാർഥികൾക്ക് ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നതിന് ഭീഷണിപ്പെടുത്താനാകില്ല. അത്തരം മുന്നറിയിപ്പുകൾ നൽകുന്നവർ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് ലോക്സഭാ എം.പിയായ ദീപേന്ദർ സിങ് ഹൂഡയും സർവകലാശാല നിർദേശത്തെ അപലപിച്ചു. ഡൽഹി സർവകലാശാല പുറത്തിറക്കിയ നിർദേശം തെറ്റിദ്ധാരണാജനകവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്തർമന്തറിലെ പ്രകടനങ്ങൾ നിയമവിരുദ്ധമായി മാറിയെന്ന സർവകലാശാലയുടെ അവകാശവാദത്തെയും ഹൂഡ ചോദ്യം ചെയ്തു. പ്രതിഷേധ സ്ഥലത്തെ എല്ലാ ഒത്തുചേരലുകളും പ്രകടനങ്ങളും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അപെക്സ് കോടതിയുടെ ഏത് വിധിയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. സർവകലാശാല വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അനുമതിയില്ലാത്ത നിയമവിരുദ്ധ സമരങ്ങളിൽ പങ്കെടുത്താൽ കടുത്ത നിയമനടപടികളും അക്കാദമിക ഭാവിയെ ബാധിക്കുന്ന തിരിച്ചടികളും നേരിടേണ്ടിവരുമെന്ന് കാണിച്ച് എക്‌സിലൂടെയാണ് ഡൽഹി സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകിയത്.
ജന്തർമന്തറിലെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ നീക്കം ചെയ്യാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട് ഐ.ഐ.ടി മദ്രാസ് അധികൃതരും രംഗത്തെത്തിയിരുന്നു. സമരങ്ങൾക്ക് പിന്തുണയറിയിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചും ബാനറുകളിൽ അഭിപ്രായങ്ങൾ പങ്കുവെച്ചും ഷോർട്ട് വിഡിയോകൾ തയാറാക്കിയ വിദ്യാർഥികൾക്കാണ് സർവകലാശാലയുടെ ഭാഗത്തുനിന്ന് ഈ നിർദേശം ലഭിച്ചത്.
പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. സമരത്തിന്റെ ഭാഗമായി, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സോനം വാങ്ചുക് ജന്തർമന്തറിൽ നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

