'അദാനിയുടെ യു.എസിലെ കേസ്, എപ്സ്റ്റീൻ ഫയലുകൾ'; ഇന്ത്യ-യു.എസ് വ്യാപാര കരാർ പ്രധാനമന്ത്രി ഒപ്പിട്ടത് ട്രംപിന്‍റെ ഭീഷണി ഭയന്നെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂ ഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ ഒപ്പുവെച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെയും മരണ വാറണ്ടിൽ ഒപ്പുവെച്ചിരിക്കുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
"മോദിജി കാർഷിക മേഖലയുടെ വാതിൽ യു.എസിന് തുറന്നുകൊടുത്തു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഒഡീഷ കർഷകർ നശിപ്പിക്കപ്പെടും. ഒരു കൊടുങ്കാറ്റാണ് വരുന്നതെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. യു.എസിന്റെ ബദാം, ആപ്പിൾ, പയർവർഗങ്ങൾ, പരുത്തി, സോയാബീൻ എന്നിവ ഇന്ത്യയിലേക്ക് വരുമ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കും"- രാഹുൽ ഗാന്ധി പറഞ്ഞു.
ശനിയാഴ്ച്ച, പഞ്ചാബിലെ ബർണാലയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി കരാറിൽ ഒപ്പിടാൻ ആഗ്രഹിക്കുന്നില്ലെന്നും എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടുമെന്ന ഭീഷണിയും വ്യവസായി ഗൗതം അദാനിയുടെ യു.എസിലെ കമ്പനിക്കെതിരായ കേസും കാരണം അദ്ദേഹം സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കാർഷിക മേഖല തുറക്കുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം കരാർ നാല് മാസമായി സ്തംഭിച്ചിരിക്കുകയാണെന്നും മന്ത്രിസഭയുമായി കൂടിയാലോചിക്കാതെയാണ് മോദി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിളിച്ചതെന്നും കരാറിന് തയ്യാറാണെന്ന് പറഞ്ഞതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഓരോ വർഷവും ഇന്ത്യ 9 ലക്ഷം കോടി രൂപയുടെ യു.എസ് ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് മോദി ട്രംപിന് ഉറപ്പ് നൽകിയതായും അദ്ദേഹം ആരോപിച്ചു.
'അനിൽ അംബാനിയുടെയും ഹർദീപ് സിംഗ് പുരി (കേന്ദ്രമന്ത്രി)യുടെയും പേരുകൾ ഉൾപ്പെട്ട 35 ലക്ഷം എപ്സ്റ്റീൻ ഫയലുകൾ യു.എസ് പുറത്തുവിട്ടു. മോദിയെ ഭീഷണിപ്പെടുത്താനാണ് ഈ പേരുകൾ കൊണ്ടുവന്നത്. 35 ലക്ഷം ഫയലുകൾ കൂടിയുണ്ട്, ആ ഫയലുകളിൽ മോദിയുടെ സത്യം പൂട്ടിയിരിക്കുകയാണ്.
ഒപ്പിട്ടില്ലെങ്കിൽ ഇവ തുറക്കുമെന്ന് യു.എസും ട്രംപും മോദിയെ ഭീഷണിപ്പെടുത്തുന്നു. 10-15 വർഷത്തിനുള്ളിൽ ബി.ജെ.പി അവരുടെ മുഴുവൻ സാമ്പത്തിക സംവിധാനവും അദാനിയുടെ കമ്പനിയിൽ ഏൽപ്പിച്ചു. അദാനി ഒരു സാധാരണ കമ്പനിയല്ല. ഇത് ബി.ജെ.പിയുടെ ഒരു പ്രത്യേക ഉദ്ദേശ്യ വാഹനമാണ്. സൃഷ്ടിക്കുന്ന പണമെല്ലാം അദാനിക്ക് പോകുന്നു, പിന്നീട് ഈ പണം രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നു'- രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

