'മോദി സർക്കാറിന്റെ പിഴവിന് പൊതുജനം പിഴയൊടുക്കുന്നു'; ഇന്ധനവില വർധനവിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപയിലധികം വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ തെറ്റായ തീരുമാനങ്ങളുടെ ഭാരം സാധാരണക്കാരുടെ ചുമലിൽ കെട്ടിവെക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'മോദി സർക്കാരിന്റെ പിഴവിന് പൊതുജനം വില നൽകേണ്ടി വരുന്നു. 3 രൂപയുടെ ഷോക്ക് ഇപ്പോൾത്തന്നെ നൽകിക്കഴിഞ്ഞു, ബാക്കി തുക ഗഡുക്കളായി ജനങ്ങളിൽ നിന്ന് ഈടാക്കും,' രാഹുൽ സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഇൻഫ്ലേഷൻ മാൻ' (പണപ്പെരുപ്പത്തിന്റെ വക്താവ്) എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് ഇന്ധന വിലയിൽ ഔദ്യോഗികമായി പ്രതികരിച്ചത്. പെട്രോളിനും ഡീസലിനും 3 രൂപ വീതവും സി.എൻ.ജിക്ക് 2 രൂപയും വർധിപ്പിച്ചത് ജനങ്ങളുടെ മേൽ ചാട്ടവാറടി ഏൽപ്പിക്കുന്നതിന് തുല്യമാണെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ മോദിയുടെ 'കൊള്ളയടിക്കൽ' തുടങ്ങുമെന്നത് തങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഇന്ധന വില വർധനവ് 'മോദി സർക്കാർ നിർമിത ദുരന്തം' ആണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. അന്താരാഷ്ട്ര തലത്തിലെ ഇന്ധന പ്രതിസന്ധിയേക്കാൾ ഉപരിയായി, മോദി സർക്കാരിന്റെ കാഴ്ചപ്പാടില്ലാത്ത നയങ്ങളും ഭരണപരമായ കഴിവുകേടുമാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമായി സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എണ്ണക്കമ്പനികൾ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടം സഹിക്കുന്നുണ്ടെന്നും ധനമന്ത്രാലയത്തിന് ഇനി ഈ ഭാരം ഏറ്റെടുക്കാൻ കഴിയില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

