‘ഇത് ആത്മഹത്യയല്ല, തകർന്ന സംവിധാനത്തിന്റെ ഇര’; വിദ്യാർഥിയുടെ ആത്മഹത്യയിൽ മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദത്തെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് ഒരു സാധാരണ ആത്മഹത്യയല്ലെന്നും തകർന്നുപോയ പരീക്ഷാ സംവിധാനത്തിന്റെ ദുരന്തഫലമാണെന്നും അദ്ദേഹം ആരോപിച്ചു.
നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ആകാശ ചതുർവേദിയാണ് ആത്മഹത്യ ചെയ്തത്. വീണ്ടും പരീക്ഷ എഴുതാൻ ധൈര്യമില്ലെന്ന് അറിയിച്ച ആത്മഹത്യ കുറിപ്പും പെൺകുട്ടിയുടെ മുറിയിൽനിന്ന് കണ്ടെടുത്തു.
‘ആകാശ ഒരു ഡോക്ടറാകാനും രാജ്യത്തെയും സമൂഹത്തെയും സേവനിക്കാനും ആഗ്രഹിച്ചു. ആകാശയുടെ പിതാവ് ഒരു കർഷകനാണ്. മകളുടെ ഡോക്ടറാകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്നുലക്ഷം രൂപ വായ്പയെടുത്തു. അദ്ദേഹം മകളെ നാഗ്പൂരിൽ പരിശീലന ക്ലാസിൽ അയക്കുന്നതിനായി അവിടെതന്നെ ഒരു ജോലി കണ്ടെത്തി താമസവും തുടങ്ങി. മനുഷ്യന് സാധ്യമായ എല്ലാം ആ പിതാവ് ചെയ്തു. പക്ഷേ നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർന്നു. പരീക്ഷ റദ്ദാക്കി. നിർഭാഗ്യവശാൽ ആകാശ എന്നന്നേക്കുമായി എല്ലാവരെയും വിട്ടുപോയി’ -രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
വിദ്യാർഥിയുടേത് ഒരു സാധാരണ ആത്മഹത്യയല്ലെന്നും അഴിമതിയുടെയും തകർന്നുപോയ പരീക്ഷാ സംവിധാനത്തിന്റെ ദുരന്തഫലമാണെന്നും അദ്ദേഹം പറഞ്ഞു. 12 വർഷമായി മോദി സർക്കാർ നശിപ്പിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന് രാജ്യത്തെ യുവാക്കൾ വലിയ വില നൽകുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു.
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കി. വിദ്യാർഥികളുടെ സ്വപ്നങ്ങളും കുടുംബങ്ങളുടെ പ്രതീക്ഷകളും തകർക്കുന്ന ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

