തൊഴിലാളികളുടെ മടക്കയാത്ര: റെയിൽ വേ അധിക ചാർജ് ഈടാക്കുന്നതിനെതിരെ രാഹുൽ
text_fieldsന്യൂഡൽഹി: ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ സംസസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് റെയിൽവേ അമിത ചാർജ് ഈടാക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. യാത്രക്കാരിൽ നിന്നും ടിക്കറ്റിന് 50 രൂപ വീതമാണ് കൂടുതൽ ഈടാക്കുന്നത്.
തൊഴിലും കൂലിയുമില്ലാതെ കഷ്ടപ്പെടുന്നവരോട് അമിത ചാർജ് ഈടാക്കുന്ന റെയിൽവേ, പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് കോടികണക്കിന് രൂപയാണ് സംഭവന നൽകുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ‘‘രാജ്യത്തിെൻറ പലഭാഗത്തായി കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കാൻ അമിത നിരക്ക് വാങ്ങുന്ന റെയിൽവേ മന്ത്രാലയം മറുകൈ കൊണ്ട് 151 കോടി രൂപ പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയിരിക്കുന്നു"- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
അന്തർ സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ പോലും കേന്ദ്ര സർക്കാറും റെയിൽവെ മന്ത്രാലയവും തൊഴിലാളികളോട് ടിക്കറ്റിന് പണം വാങ്ങുകയാണെന്നും അവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചുവെന്നും സോണിയ ആരോപിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളാണ് തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കുകയെന്നും സോണിയ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
