മുംബൈ: മഹാത്മ ഗാന്ധിയെ വധിച്ചത് ആർ.എസ്.എസുകാരാണെന്ന പരാമർശത്തിൽ ഉറച്ചുനിന്നതോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ ഭീവണ്ടി സെഷൻസ് കോടതി കുറ്റം ചുമത്തി.
കോടതി നിർദേശപ്രകാരം ചൊവ്വാഴ്ച നേരിട്ട് ഹാജരായ രാഹുലിനോട് കുറ്റം ചെയ്തതായി സമ്മതിക്കുന്നുണ്ടോ എന്ന് ജഡ്ജി എ.െഎ. ശൈഖ് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞ രാഹുൽ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കി. ഇതോടെ, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം കോടതി രാഹുലിനെതിരെ കുറ്റം ചുമത്തി.
ഇത് പ്രത്യയശാസ്ത്രപരമായ പോരാട്ടമാണെന്ന് കോടതിക്ക് പുറത്തുവന്ന ശേഷം രാഹുൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭീവണ്ടിയിൽ നടന്ന റാലിക്കിടെയാണ് ഗാന്ധിജിയെ കൊന്നവരാണ് ആർ.എസ്.എസുകാരെന്ന് രാഹുൽ പ്രസംഗത്തിനിടെ പറഞ്ഞത്. ഇതിനെതിരെ ആർ.എസ്.എസ് പ്രവർത്തകൻ രാജേഷ് കുന്തെ അപകീർത്തി കേസ് നൽകുകയായിരുന്നു.