സംവരണം: സർക്കാറിന്റെ അനുനയത്തിന് വഴങ്ങാതെ മറാത്തികൾ
text_fieldsമുംബൈ: സംവരണം ആവശ്യപ്പെട്ടുള്ള സമരത്തിൽനിന്ന് പിൻവാങ്ങാൻ കൂട്ടാക്കാതെ മഹാരാഷ്ട്രയിലെ മറാത്ത സമുദായക്കാർ. സംവരണം ഏർപ്പെടുത്തി ചൊവ്വാഴ്ചയോടെ സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് മറാത്ത നേതാവ് മനോജ് ജരാംഗെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
മന്ത്രിമാരായ ഗിരീഷ് മഹാജൻ, അതുൽ സാവെ അടക്കമുള്ളവർ ജൽനയിൽ ചെന്ന് മനോജ് ജരാംഗെയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. സംവരണം ഏർപ്പെടുത്താൻ സർക്കാർ തയാറാണന്നും സാങ്കേതിക പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കുമെന്നുമാണ് സർക്കാർ പ്രതിനിധികൾ പറഞ്ഞത്. സമരത്തിൽനിന്ന് പിന്മാറാനും ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ മറാത്ത വിഭാഗം സംവരണ ഉത്തരവിറക്കാൻ സർക്കാറിന് നാലുദിവസം നീട്ടിനൽകി. അതിനുള്ളിൽ ഉത്തരവിറക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. മറ്റ് സമുദായക്കാരെയും ഉൾപ്പെടുത്താൻ സംവരണപരിധി 50 ശതമാനത്തിൽനിന്ന് ഉയർത്തണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
മറാത്ത സമുദായക്കാരുടെ ഉപവാസ സമരത്തിനെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടെയാണ് പ്രക്ഷോഭം ആളിക്കത്തിയത്. ഇതോടെ സർക്കാർ പ്രതിസന്ധിയിലായി. പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.