ലൈംഗിക കുറ്റകൃത്യങ്ങളിൽ ഉടൻ കേസെടുത്ത്, കടുത്ത ശിക്ഷ ഉറപ്പാക്കണം; പൊലീസിനു നിർദേശം നൽകി വിജയ്
text_fieldsചെന്നൈ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ഉടൻ കേസെടുക്കാനും ത്വരിതഗതിയിൽ അന്വേഷണം പൂർത്തിയാക്കി കുറ്റവാളികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പൊലീസിനു നിർദേശം നൽകി. കോയമ്പത്തൂരിൽ 10 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് നിർദേശം.
ടി.വി.കെ സർക്കാരിന്റെ ഭരണത്തിൽ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് അവലോകന യോഗം ചേർന്നത്. ഹീനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കർശനമായി നേരിടണമെന്നും മറ്റുള്ളവർക്കു പാഠമാകുംവിധം കഠിന ശിക്ഷ പ്രതികൾക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ വിചാരണ വേഗത്തിലാക്കാനും മുൻകരുതൽ നടപടികളും ബോധവത്കരണവും ഉറപ്പാക്കാനും അറ്റോർണി ജനറലിനു മുഖ്യമന്ത്രി നിർദേശം നൽകി. ''ലൈംഗികാതിക്രമ കേസുകൾ വേഗത്തിൽ വിചാരണ ചെയ്തു കുറ്റവാളികൾക്കു കടുത്ത ശിക്ഷ നൽകണം. അതു മറ്റുള്ളവർക്കു മുന്നറിയിപ്പാകണം'' – പ്രസ്താവനയിൽ പറയുന്നു.
കോയമ്പത്തൂർ സൂളൂരിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി ഞായറാഴ്ച ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി വിജയ്, നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ കൊലപാതകം തമിഴ്‌നാട്ടിലുടനീളം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൊലപാതകങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും വർധിക്കുന്നതിൽ പ്രധാന പ്രതിപക്ഷമായ ഡി.എം.കെ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. വിജയ് അധികാരത്തിലെത്തിയ ശേഷം ക്രമസമാധാനം തകർന്നെന്നും കുറ്റകൃത്യങ്ങൾ വർധിച്ചെന്നും ഡി.എം.കെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

