മിഡിൽ ഈസ്റ്റ് സംഘർഷം; ദുബൈയിൽ കുടുങ്ങിയ പി.വി സിന്ധു നാട്ടിൽ തിരിച്ചെത്തി
text_fieldsമിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് ദുബൈയിൽ കുടുങ്ങിയ ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരം പി.വി സിന്ധു നാട്ടിലേക്ക് തിരിച്ചെത്തി. ചൊവ്വാഴ്ച നടക്കാനിരുന്ന സുപ്രധാന ടൂർണമെന്റായ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ നിന്നും താരം പിന്മാറി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ താൻ ബംഗളൂരുവിലെ വീട്ടിൽ എത്തിയ വിവരം സിന്ധു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
'ബംഗളൂരുവിലെ വീട്ടിൽ സുരക്ഷിതയായി തിരിച്ചെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ അങ്ങേയറ്റം സമ്മർദവും അനിശ്ചിതത്വവും നിറഞ്ഞതായിരുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ സഹായിച്ച ദുബൈ അധികൃതർക്കും, വിമാനത്താവള ജീവനക്കാർക്കും, ഇമിഗ്രേഷൻ വിഭാഗത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ' സിന്ധു എക്സിൽ കുറിച്ചു.
ശനിയാഴ്ച മുതൽ ദുബൈയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു സിന്ധുവും സംഘവും. താരത്തിന്റെ താമസസ്ഥലത്തിന് സമീപം വലിയൊരു സ്ഫോടനം നടന്നുവെന്നും സിന്ധുവും ഇന്തോനേഷ്യൻ പരിശീലകൻ ഇർവാൻസ്യാ ആദി പ്രതാമ ഉൾപ്പെടുന്ന സംഘവും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എമിറേറ്റ്‌സ് വിമാനത്തിൽ ദുബൈ വഴി ബിർമിങ്ഹാമിലേക്ക് പോകാനിരുന്ന സിന്ധു, വിമാനത്താവളം അടച്ചതോടെയാണ് പ്രതിസന്ധിയിലായത്.
ശാരീരികമായും മാനസികമായും തളർത്തിയ ഈ സാഹചര്യത്തിൽ നിന്ന് മോചിതയാകാൻ തനിക്ക് വിശ്രമം ആവശ്യമാണെന്നും സിന്ധു വ്യക്തമാക്കി. രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ താരം വരും ദിവസങ്ങളിൽ തന്റെ അടുത്ത മത്സരക്രമങ്ങളെക്കുറിച്ച് തീരുമാനമെടുക്കും. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണവും ഇറാന്റെ തിരിച്ചടിയും കാരണം ഗൾഫ് വ്യോമപാത വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

