പി.വി അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; മെയ് 15നകം പുതിയ പാർട്ടി
text_fieldsകോഴിക്കോട്: മുൻ എം.എൽ.എയും ഇത്തവണ ബേപ്പൂരിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്ത പി.വി അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. മെയ് 15നകം പുതിയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ സ്ഥാനം അൻവർ രാജിവെച്ചിട്ടുണ്ട്. കളമശ്ശേരിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആണ് തീരുമാനം. കോൺഗ്രസുമായി സഹകരിച്ചു മുന്നോട്ട് പോകും.
ബേപ്പൂരിൽ മത്സരിച്ചപ്പോൾ തൃണമൂലിൽ നിന്ന് ഒരു ഘട്ടത്തിലും പിന്തുണ ലഭിച്ചില്ലെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദേശീയ നേതാവിനെ പോലും പ്രചാരണത്തിന് അയച്ചില്ല. ചിഹ്നം പോലും അനുവദിക്കാൻ തയാറായില്ല. കോൺഗ്രസുമായി സഹകരിച്ചാൽ ബംഗാളിൽ തിരിച്ചടിയാകുമെന്ന് തൃണമൂൽ ദേശീയ നേതൃത്വം വ്യക്തമാക്കിയെന്നും അൻവർ പറഞ്ഞു. ഒന്നര വർഷം നന്നായി പ്രവർത്തിച്ചിട്ടും ഫലം ഉണ്ടായില്ല. കോൺഗ്രസുമായി സഹകരിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് എതിർപ്പ് പ്രകടിപ്പിച്ചു. കോൺഗ്രസുമായി സീറ്റ് പങ്കിടാൻ ആകില്ലെന്ന് വ്യക്തമാക്കി. സംസ്ഥാന പാർട്ടി രൂപവത്കരിക്കും. പാർട്ടിയുടെ പേരും മറ്റു കാര്യങ്ങളും മെയ് 15 നകം തീരുമാനിക്കുംമെന്നും പി.വി അൻവർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.ഇതോടുകൂടി ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നതായും,തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു.
സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര - ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും,ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷനൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ല കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

