ചെന്നൈ: നടൻ വിജയ്യെ പുരട്ച്ചി തലൈവർ എം.ജി.ആറായും ഭാര്യ സംഗീതയെ പുരട്ച്ചി തലൈവി ജയലളിതയായും ചിത്രീകരിച്ച് മധുരയിൽ വാൾപോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിൽ പരിഭ്രാന്തിപരത്തി.തമിഴ്നാട്ടിൽ അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദ്രാവിഡ കക്ഷികൾ സംഘടനാതലത്തിൽ തയാറെടുപ്പുകൾ തുടങ്ങിയതാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ മുന്നണിയിലായിരുന്ന വിജയ്കാന്തിെൻറ ഡി.എം.ഡി.കെ ഒറ്റക്ക് മത്സരിക്കാനാണ് ആലോചിക്കുന്നതെന്ന് വിജയ്കാന്തിെൻറ ഭാര്യയും പാർട്ടി നേതാവുമായ പ്രേമലത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളെ നിരാശപ്പെടുത്തിയിരുന്നു. ഡി.എം.ഡി.കെക്ക് വാഗ്ദാനം ചെയ്ത രാജ്യസഭ സീറ്റ് നൽകാത്തതാണ് ഇവരെ ചൊടിപ്പിച്ചത്. അതേസമയം ഡി.എം.കെ-കോൺഗ്രസ് മുന്നണിയിൽ വിള്ളലുകളൊന്നുമില്ല. എന്നാൽ കമൽഹാസൻ, രജനികാന്ത് എന്നിവർ ഇത്തവണ കളത്തിലിറങ്ങിയേക്കും.
ഇത് ദ്രാവിഡ കക്ഷികളെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. രജനികാന്തിനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി കേന്ദ്രനേതൃത്വം തന്ത്രം മെനയുന്നത്. രജനികാന്ത് ഇതേവരെ പാർട്ടി രൂപവത്കരിച്ചിട്ടില്ല. കോവിഡ്വ്യാപനമാണ് കാരണമായി പറയപ്പെടുന്നത്.
നടൻ വിജയ്യും രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കത്തിലാണ്. ഇതിെൻറ ഭാഗമായി 'മക്കൾ ഇയക്കം' എന്ന സംഘടന രൂപവത്കരിച്ചിരുന്നു. തമിഴ്നാട്ടിൽ ഏറെ ആരാധകരുള്ള നടനാണ് വിജയ്. ഇൗ നിലയിലാണ് വിജയ്യുടെ വിവാഹ വാർഷിക ദിനത്തിൽ മധുരയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിൽ വിജയ്യെ അണ്ണാ ഡി.എം.കെയുടെ സ്ഥാപകനേതാവായ എം.ജിആറായും സംഗീതയെ ജയലളിതയായും ചിത്രീകരിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ അണ്ണാ ഡി.എം.കെ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.