പഞ്ചാബ് കോൺഗ്രസിൽ അടി മുറുകി; മുഖ്യമന്ത്രി വീണ്ടും ഡൽഹിയിൽ
text_fieldsന്യൂഡൽഹി: യു.പിക്കൊപ്പം അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബിൽ കോൺഗ്രസിലെ അടി മുറുകി. ഹൈകമാൻഡുമായി ചർച്ചക്ക് മുഖ്യമന്ത്രി അമരീന്ദർസിങ് വീണ്ടും ഡൽഹിയിൽ.പാർട്ടിയിലെ പ്രതിയോഗിയും യുവനേതാവുമായ നവജോത് സിങ് സിദ്ദുവുമായുള്ള നിരന്തര ഉടക്കിനു പുറമെ, പി.സി.സി പ്രസിഡൻറ് സുനിൽ ഝാക്കർ, അഞ്ചു മന്ത്രിമാർ, നിരവധി എം.എൽ.എമാർ എന്നിവരും അമരീന്ദർ സിങ്ങിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഉപജാപക വൃന്ദത്തിെൻറ വലയിൽപെട്ട മുഖ്യമന്ത്രിയുമായി കാര്യങ്ങൾ സംസാരിക്കാൻപോലും പറ്റാത്ത സ്ഥിതിയാണെന്നാണ് കുറ്റപ്പെടുത്തൽ. ഈയിടെ നടത്തിയ രണ്ടു നിയമനങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി. രണ്ട് എം.എൽ.എമാരുെട മക്കളെ സഹാനുഭൂതിയുെട പേരിൽ സർക്കാർ സർവിസിൽ എടുത്തത് നിരവധി പേരുടെ വിമർശനത്തിന് ഇടയാക്കി. പൊലീസ് ഇൻസ്പെക്ടറായി അർജുൻ പ്രതാപ്സിങ് ബാജ്വ, നായിബ് തഹസിൽദാരായി ബിഷം പാണ്ഡെ എന്നിവരെയാണ് നിയമിച്ചത്. ഉൾപോരിനെ തുടർന്ന് ഹൈകമാൻഡ് പ്രശ്നപരിഹാരം നിർദേശിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
സിദ്ദുവിന് സുപ്രധാനമായൊരു പദവി നൽകി പ്രശ്നം പരിഹരിക്കാനായിരുന്നു സമിതിയുടെ നിർദേശം. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കേണ്ടത് അമരീന്ദർതന്നെയാണെന്നും സമിതി വിലയിരുത്തി. അതേസമയം, സിദ്ദുവിന് ഇനിയും നിയമനങ്ങളൊന്നും ആയിട്ടില്ല. രാജസ്ഥാൻ, ഛത്തിസ്ഗഢ്, പഞ്ചാബ് എന്നിങ്ങനെ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം മൂന്നു മാത്രമായി ചുരുങ്ങിയതിനിടയിലാണ് കോൺഗ്രസിലെ പട മുറുകിയത്. പ്രശ്ന പരിഹാരത്തിന് ഒരു മാസത്തിനിടയിൽ അമരീന്ദർ രണ്ടു വട്ടം ഡൽഹിയിലെത്തേണ്ടി വന്നത് ശ്രദ്ധേയം. ചൊവ്വാഴ്ചയാണ് ചർച്ച. രാജസ്ഥാനിൽ ഇടക്കാലത്തിനു ശേഷം മുഖ്യമന്ത്രി അശോക് ഗെഹ്േലാട്ടും എതിരാളി സചിൻ പൈലറ്റുമായുള്ള പോര് മുറുകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.