വി.കെ. ഭാവ്ര പൊലീസ് മേധാവി: 100 ദിവസത്തിനിടെ പഞ്ചാബിൽ മൂന്നാമത്തെ ഡി.ജി.പി
text_fieldsചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നത് സംബന്ധിച്ച് വിവാദം തുടരവേ, സംസ്ഥാനത്ത് പുതിയ ഡി.ജി.പിയെ നിയമിച്ചു. വിരേഷ് കുമാർ ഭാവ്രയാണ് പുതിയ പൊലീസ് മേധാവി. യൂണിയൻ പബ്ലിക്ക് സർവിസ് കമീഷൻ നിർദേശിച്ച മൂന്ന് പേരടങ്ങിയ പട്ടികയിൽ നിന്നാണ് വി.കെ. ഭാവ്രയെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി ചരൺജിത് ചന്നി അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിലെ മൂന്നാമത്തെ ഡി.ജി.പി നിയമനമാണിത്. രണ്ട് വർഷമാണ് ഭാവ്രയുടെ കാലാവധി. ഡിസംബറിൽ സിദ്ധാർത്ഥ് ചദ്ധോപാധ്യയയെ ഡി.ജി.പിയായി നിയമിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഡി.ജി.പി നിയമനം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച്ചയിൽ അന്വേഷണം പുരോഗമിക്കുകയാണ്. സുക്ഷാ വീഴ്ച്ചയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ ഡി.ജി.പി സിദ്ധാർത്ഥ് ചദ്ധോപാധ്യായ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചിരുന്നു.
ഇക്ബാൽ പരീത് സിങ് സഹോതയ ആയിരുന്നു ചദ്ധോപാധ്യായക്ക് മുൻപ് ഡി.ജി.പി ചുമതലയിലുണ്ടായിരുന്നത്. സഹോതയയുടെ നിയമനം സിദ്ദു-അമരീന്ദർ പോരിന് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതും, പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ്സ് രൂപീകരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

