പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് ഇസഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനം
text_fieldsഖാലിസ്താൻ നേതാവ് അമൃത്പാൽ സിംഗിെൻറ അറസ്റ്റിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. മാനിന് ഇസഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദ്ദേശം. രാജ്യത്തുടനീളം സുരക്ഷാ പരിരക്ഷ ബാധകമായിരിക്കും. ഇസഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനിച്ചതോടെ 55 കമാൻഡോകളെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിക്കും. 10ലധികം എൻ.എസ്.ജി കമാൻഡോകൾ ഇതിൽ പങ്കാളികളാകും.
അതിർത്തി സംസ്ഥാനത്തെ ഖാലിസ്ഥാൻ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസും സുരക്ഷാ ഏജൻസികളും ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്ര തീരുമാനം. മാര്‍ച്ചില്‍ ഭഗവന്ത് മാനിന്റെ മകള്‍ക്ക് ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളില്‍ നിന്ന് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയിലും ഓഫീസുകളിലും സംസ്ഥാന സന്ദർശന സ്ഥലങ്ങളിലും സ്‌ക്രീനിങ്ങിനും ദേഹപരിശോധനയ്‌ക്കും പ്രത്യേക സംവിധാനം ഒരുക്കും. കൂടാതെ മീറ്റിംഗുകളും റോഡ്‌ഷോകളും ഉൾപ്പെടെയുള്ള പൊതു സമ്പർക്ക സമയത്ത് മതിയായ ആൾക്കൂട്ട നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്. പഞ്ചാബ് പൊലീസ് സംരക്ഷണം കൂടാതെ, മുഖ്യമന്ത്രിയുടെ വീടിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കും.