മുൻ കാമുകിയുടെ കുഞ്ഞിനെ യുവാവ് തട്ടിക്കൊണ്ടുപോയി; പ്രതികാരം ചെയ്യാനെന്ന് പൊലീസ്
text_fieldsപുണെ: മുൻ കാമുകിയുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി യുവാവ്. ഉപേക്ഷിച്ചുപോയതിന്പ്രതികാരം ചെയ്യാനായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് പൊലീസ്. ബീവാഡിയിൽ ബുധനാഴ്ച്ച രാത്രി 7.40 ഓടെയാണ് സംഭവം. പ്രതിയായ കാമുകൻ രമേഷ് ഷിൻഡെ (27) യെ പൊലീസ് നാലു മണിക്കൂറിനുള്ളിലാണ് പിടികൂടിയത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ടെമ്പോ ഡ്രൈവറായ ഷിൻഡെ കുട്ടിയുടെ അമ്മയെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിച്ചാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വെളിപ്പെടുത്തി. സ്വകാര്യ മാളിൽ ജോലി ചെയ്തിരുന്ന പരാതിക്കാരിയായ കുട്ടിയുടെ മാതാവും പ്രതിയും തമ്മിൽ പ്രണയത്തിലായിരുന്നു. 15 ദിവസങ്ങൾക്ക് മുമ്പ് ഇരുവരും ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിന്‍റെ പക തീർക്കാനാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബന്ധം വേർപിരിഞ്ഞതോടെ ഷിൻഡെ തന്നെയും, മകനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിൽ മൊഴി നൽകി.
നാല് വർഷം മുൻപാണ് ഭർത്താവ് യുവതിയെ ഉപേക്ഷിച്ചുപോയതെന്നും ഏഴ് മാസമായി ഷിൻഡെയ്ക്ക് യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡി.സി.പി സോൺ 5) നമ്രത പാട്ടീൽ പറഞ്ഞു. പ്രദേശത്തെ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഷിൻഡെ കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു.
രാത്രി 11:30 ഓടെ കോൻത്വക്ക് സമീപമുള്ള കകഡെ വസ്തിയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 364, 504, 507, 34 എന്നീ വകുപ്പുകൾ പ്രകാരമാമ് കേസെടുത്തിരിക്കുന്നത്.
സംഭവം നടക്കുമ്പോൾ താൻ ജോലിസ്ഥലത്തായിരുന്നുവെന്നും കുട്ടിയെ പരിചരിച്ചത് അയൽവാസികളാണെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു. ബുധനാഴ്ച്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയിട്ടും കുഞ്ഞിനെ കാണാതിരുന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.