ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയ മൂന്ന് യു.എസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ്
text_fieldsപുണെ: ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി വിസ വിഭാഗത്തിൽ അനുവദനീയമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് യു.എസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് പുണെ സിറ്റി പൊലീസ് നോട്ടീസ് നൽകി. 2026 മേയ് 10നകം രാജ്യം വിടാനാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്.
53, 65, 66 വയസ്സ് പ്രായമുള്ള മൂന്ന് യു.എസ് പൗരന്മാർ ഏപ്രിൽ 19നും ഏപ്രിൽ 21നും ഇടയിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ പ്രവേശിക്കുകയും മൂന്നുപേരും ക്രിസ്ത്യൻ മത പ്രചാരണ വസ്തുക്കൾ വിതരണം ചെയ്തതായുമാണ് പൊലീസിന്റെ കണ്ടെത്തൽ. മതം പ്രചരിപ്പിക്കുന്നതിനായി ഇവർ പ്രദേശവാസികളുമായി ഇടപഴകിയിരുന്നതായും അഡീഷണൽ പൊലീസ് കമീഷണർ പറഞ്ഞു. ടൂറിസ്റ്റ് വിസയിൽ മതപ്രചാരണം പോലുള്ളവ അനുവദിക്കുന്നതല്ലെന്നും ഇത് വിസ ലംഘനത്തിന് കാരണമാകുമെന്നും പൊലീസ് അറിയിച്ചു.
ഏപ്രിൽ 27ന് ഇവർ ഒരു സ്വകാര്യ ക്യാബ് ഡ്രൈവറെ സമീപിച്ച് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലുള്ള ലഘുലേഖകൾ നൽകിയതായും ആരോപണമുണ്ട്. തുടർന്ന് ക്യാബ് ഡ്രൈവർ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് മൂന്ന് വിദേശികളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഇവരുടെ യാത്രാ രേഖകൾ പരിശോധിച്ചുവെന്നും മതപരമായ സന്ദേശങ്ങളുമായി ബന്ധപ്പെട്ട ധാരാളം അച്ചടിച്ച വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ അന്വേഷണത്തിൽ മൂവരും ടൂറിസ്റ്റ് വിസയുടെ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഇവർക്ക് ഇന്ത്യവിടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

