കോപ്പർ ഉനക്ക്, കാൻസർ എനക്കാ?
text_fieldsപേൾ സിറ്റിയെന്ന് അറിയപ്പെട്ടിരുന്ന തുറമുഖ നഗരമായ തൂത്തുക്കുടി ഇപ്പോൾ ഭീതിപരത്തുന്ന കടൽത്തീരമായി മാറി. വ്യവസായശാലകൾ, ആണവ നിലയങ്ങൾ. കൃഷി പാടെ ഇല്ലാതായി. വിതക്കുന്നതൊന്നും മുളക്കുന്നില്ല. ഇതിന് പുറമെ അർബുദമടക്കം പേരറിയാത്ത നിരവധി രോഗങ്ങൾ ഇവിടെ അരങ്ങുവാണു. അവർ, ഒന്നടങ്കം ചോദിക്കുന്നു-കോപ്പർ ഉനക്ക്, കാൻസർ എനക്കാ? (ചെമ്പ് നിങ്ങൾക്ക്, അർബുദം എനിക്കോ?). മറുപടി പറയേണ്ടവർ മൗനത്തിലാണ്. 2008ൽ തിരുനെൽവേലി ഗവ.മെഡിക്കൽ കോളജിലെ കമ്യൂണിറ്റി വിഭാഗം നടത്തിയ പഠനത്തിലൂടെയാണ് തൂത്തുക്കുടിക്കാർ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് അവർ തന്നെ മനസ്സിലാക്കുന്നത്.
സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണശാലയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ 80,725 പേരിലാണ് പഠനം നടത്തിയത്. ശാലയോട് ഏറ്റവും അടുത്തുള്ള കുമാരട്ടിയാർപുരം, സൗത്ത് വീരപാണ്ഡ്യപുരം എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ആസ്തമ, ഇ.എൻ.ടി രോഗങ്ങൾ കണ്ടെത്തി. സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ, ഗർഭം അലസൽ. വെള്ളത്തിൽ ഇരുമ്പിെൻറ അംശം 17 മുതൽ 20 വരെ മടങ്ങ് അധികം. അതോടെ, തൂത്തുക്കുടിക്കാർ ഒന്നറിഞ്ഞു. ഇൗ ഭീമൻ ചെമ്പ് സംസ്കരണ ശാല തുടർന്നാൽ തൂത്തുക്കുടിയെന്ന പട്ടണത്തിൽ ജീവിക്കാനാകില്ല. സംസ്കരണശാലക്കെതിരായ സമരം തൂത്തുക്കുടിയിലെ സമീപ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നത് അങ്ങനെയാണ്.
1992ൽ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽനിന്നാണ് ചെമ്പ് സംസ്കരണശാലയുടെ തുടക്കം. വ്യവസായ വികസന കോർപറേഷൻ അനുവദിച്ച കടലോര പട്ടണത്തിലെ 500 ഏക്കർ സ്ഥലത്ത് നിർമാണം തുടങ്ങിയപ്പോൾ തന്നെ ഇതിനെതിരെ ജനകീയ സമരവും തുടങ്ങി. സമരം ശക്തമായതോടെ മുംബൈ നഗര വികസന ഇൻസ്റ്റിറ്റ്യൂട്ടിലെ റഷ്മി മയറിെൻറ നേതൃത്വത്തിലുള്ള സമിതിയെ പഠനത്തിനായി നിയോഗിച്ചു. 1993 ജൂലൈയിൽ നിർമാണം നിർത്തിവെക്കാൻ കലക്ടർ ആവശ്യപ്പെട്ടതോടെ മഹാരാഷ്ട്രയിൽനിന്ന് പോകേണ്ടിവരുമെന്ന് ബോധ്യമായി. മറ്റ് സംസ്ഥാനങ്ങളൊന്നും ഇടംകൊടുക്കാതെ വന്നതോടെയാണ് തമിഴ്നാട് ക്ഷണിച്ചുവരുത്തിയത്. 1994 ആഗസ്റ്റ് ഒന്നിന് പരിസ്ഥിതി ആഘാത പഠനം നടത്താൻ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയെങ്കിലും ആ റിപ്പോർട്ട് വരുന്നതിനുമുമ്പ് തന്നെ 1995 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകുന്നതോടെ ആരംഭിക്കുന്നു വഴിവിട്ട ഇടപെടലുകൾ.
ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള, ഇന്ത്യ-ശ്രീലങ്ക അതിർത്തിയിലുള്ള മന്നാർ കടലിടുക്കിൽനിന്ന് 25 കിലോമീറ്ററെങ്കിലും അകലെയാകണം വ്യവസായശാലയെന്ന നിർദേശം പോലും അട്ടിമറിക്കപ്പെട്ടു. 3600ൽ അധികം ജീവിവർഗങ്ങൾ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ താമ്രഭരണിനദിയും ശ്രീലങ്കയിലെ മൽവത്തു നദിയും ഇവിടെ വെച്ചാണ് കടലിൽ ചേരുന്നത്. 14 കിലോമീറ്റർ മാത്രമാണ് മന്നാർ ഉൾക്കടലിലേക്കുള്ള അകലം. 1994 ഒക്ടോബർ 30ന് അന്നത്തെ മുഖ്യമന്ത്രി ജയലളിതയാണ് ചെമ്പ് സംസ്കരണശാലക്ക് തറക്കല്ലിട്ടത്.
സമരത്തുടക്കം
1996 ജനുവരി 11ന് വ്യവസായശാല സ്ഥിതി ചെയ്യുന്ന മീളവെട്ടാൻ ഗ്രാമത്തിൽ ചെമ്പ് സംസ്കരണശാലക്കെതിരെ മൂന്ന് ദിവസത്തെ നിരാഹാര സമരം ആരംഭിച്ചു. ഇേതസമയത്ത് തെന്നയാണ് നാഷനൽ ട്രസ്റ്റ് ഫോർ ക്ലീൻ എൻവയൺമെൻറ് എന്ന സംഘടന ചെന്നൈ ഹൈകോടതിയിൽ ഹരജി നൽകിയത്. ഫെബ്രുവരി നാലിന് സ്റ്റെർലൈറ്റ് വിരുദ്ധ സമര സമിതി രൂപവത്കരിച്ചു. വ്യവസായശാലയിൽനിന്നുള്ള മലിനജലം താമ്രഭരണിയാറിൽ ഒഴുക്കുന്നതിനെതിരെയായിരുന്നു ആദ്യ സമരം. ഇതേസമയം തന്നെയാണ് വാതകചോർച്ചയും ഉണ്ടാകുന്നത്. വാതകചോർച്ച സംബന്ധിച്ച പരാതി തുടരുന്നതിനിടെയാണ് വ്യവസായശാല സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ദേശീയ പരിസ്ഥിതി എൻജിനീയറിങ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിനോട് (നീരി) ഹൈകോടതി ആവശ്യപ്പെട്ടത്. വാതക ചോർച്ച, ജലമലിനീകരണം, ഗ്രീൻബെൽറ്റ് സ്ഥാപിക്കുന്നതിലെ പരാജയം, മന്നാൻ ഉൾക്കടലിൽനിന്നുള്ള അകലം പാലിച്ചില്ല തുടങ്ങി ഒാരോന്നും അക്കമിട്ട് നിരത്തിയാണ് നീരി ആദ്യ റിപ്പോർട്ട് നൽകിയത്. ഇത് പരിഗണിച്ച ഹൈകോടതി 1998 നവംബർ 23ന് ചെമ്പ് സംസ്കരണശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടു. പക്ഷേ, അതിന് ആയുസ്സ് കുറവായിരുന്നു.
(തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.